നേമത്ത് പഴയ കണക്കുകൾ മറിഞ്ഞു; സംസ്ഥാനത്ത് താമരയ്ക്ക് രണ്ടിടത്ത് വിജയം

തിരുവനന്തപുരം: നേമം മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ വിജയിച്ചു. 3800 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ജയിച്ചത്. 2016ൽ നിയമസഭയിലേക്ക് ബിജെപിയുടെ ഒ രാജഗോപാൽ അക്കൗണ്ട് തുറന്ന മണ്ഡലമാണ് നേമം. പിന്നീട് 2021ൽ എൽഡിഎഫിന്റെ വി ശിവൻകുട്ടി ബിജെപിയെ പരാജയപ്പെടുത്തി നേമത്ത് ജയിച്ചിരുന്നു.

ഇത്തവണ ചാത്തന്നൂരിൽ അട്ടിമറി ജയമാണ് ബിജെപി നേടിയത്. 4002 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫിന്റെ ആർ രാജേന്ദ്രനെ ബിജെപിയുടെ ബി ബി ഗോപകുമാർ പരാജയപ്പെടുത്തിയത്. ആകെ 46,567 വോട്ടാണ് ഗോപകുമാർ നേടിയിരിക്കുന്നത്. മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി സൂരജ് രവി മൂന്നാമതാണ്.’ബിജെപിക്ക് ഒരു സീറ്റ് പോലും കേരളത്തിൽ കിട്ടില്ലെന്നാണ് യുഡിഎഫും എൽഡിഎഫും പറഞ്ഞത്.

ഇന്ന് നേമത്തിലെയും ചാത്തന്നൂരിലെയും ജനങ്ങൾ അവർക്ക് മറുപടി നൽകി. സിപിഎം വിരുദ്ധ തിരഞ്ഞെടുപ്പായിരുന്നു ഇത്. ജനങ്ങൾക്ക് അവരെ മടുത്തു. 2024 ലോക്‌സഭാ തിരിഞ്ഞെടുപ്പിൽ എനിക്ക് ഏറ്റവും കൂടുതൽ പിന്തുണ നൽകിയത് നേമത്തെ ജനങ്ങളാണ്. ഇന്ന് മുതൽ ഞാൻ നേമത്തെ ജനങ്ങളുടെ പ്രധാന സേവകനാകും. എല്ലാ ബിജെപി പ്രവർത്തകർക്കും നന്ദി’ – രാജീവ് ചന്ദ്രശേഖർ പറഞ്ഞു