തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി പിഎസ് പ്രശാന്ത് തുടരും

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി പിഎസ് പ്രശാന്ത് തുടരും. നിലവിലെ പ്രസിഡന്റിന്റെ കാലാവധി ഒരുവര്‍ഷത്തേക്ക് കൂടി നീട്ടാന്‍ സിപിഎം സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. ഈ മാസം പത്തിന് പ്രശാന്തിന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് നീട്ടാനുള്ള തീരുമാനം ഉണ്ടായത്.

ശബരിമല സ്വര്‍ണക്കൊള്ള വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ മാറ്റണമെന്ന പ്രതിപക്ഷത്തിന്റെയും ബിജെപിയുടെയും ആവശ്യം ഉയര്‍ന്നിരുന്നുവെങ്കിലും നിലവിലെ സാഹചര്യത്തില്‍ അത് ഗുണകരമാകില്ലെന്നാണ് സിപിഎം യോഗത്തിന്റെ വിലയിരുത്തല്‍. അതിന്റെ അടിസ്ഥാനത്തിലാണ് പ്രശാന്തിന്റെ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഉടന്‍ പുറപ്പെടുവിക്കും. മണ്ഡലമാസം ഈ മാസം പതിനാറിന് ആരംഭിക്കുന്നതായും അറിയിച്ചിട്ടുണ്ട്.

2023ലാണ് പിഎസ് പ്രശാന്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി ചുമതലയേറ്റത്. കെ. അനന്തഗോപന്റെ കാലാവധി അവസാനിച്ചതോടെയാണ് പ്രശാന്ത് സ്ഥാനമേറ്റത്.