പാലിയേക്കര ടോള്‍പിരിവ് വിലക്ക് ; കെഎസ്ആര്‍ടിസിക്ക് കോളടിച്ചു; ലാഭം ഒരു കോടി

തൃശ്ശൂര്‍: പാലിയേക്കര ടോള്‍പിരിവ് വിലക്കില്‍ കെഎസ്ആര്‍ടിസിയുടെ ലാഭം ഒരു കോടിയിലേക്ക്. ഒക്ടോബര്‍ ആറിന് തുടങ്ങിയ പാലിയേക്കര ടോള്‍പിരിവ് വിലക്കിന് പിന്നാലെയാണ് കെഎസ്ആര്‍ടിസിയുടെ ലാഭം ഒരു കോടിയിലേക്ക് എത്തുന്നത്.കെഎസ്ആര്‍ടിസിക്ക് പ്രതിമാസം നിശ്ചിത തുകയാണ് ടോള്‍നിരക്ക്. മാസംതോറും 1050 ആയിരുന്നത് കുത്തനെ ഉയര്‍ത്തിയിരുന്നു. പാലിയേക്കര വഴി കടന്നുപോകണമെങ്കില്‍ ഒരു ബസിനു മാസം 7310 രൂപ ടോള്‍ അടയ്ക്കണം.

ടോള്‍ നല്‍കാതെ പ്രതിദിനം ശരാശരി 800 ബസുകള്‍വീതം കടന്നുപോകാന്‍ തുടങ്ങിയിട്ട് 50 ദിവസങ്ങളാകുന്നു. പ്രതിദിനം കടന്നുപോകുന്ന ബസുകളില്‍ 20 ശതമാനത്തില്‍ത്താഴെ മാത്രമാണ് ഒന്നിലേറെ തവണ ടോള്‍ഗേറ്റ് കടക്കുക. ഒന്നിലേറെത്തവണ കടക്കുകയാണെങ്കില്‍ രണ്ടാംപ്രവേശനം മുതല്‍ പാതിയാണ് ടോള്‍നിരക്ക്.

800 ബസ് 7310 രൂപ വീതം ഒരു മാസം ലാഭിക്കുന്ന ഇനത്തില്‍ മാത്രം കെഎസ്ആര്‍ടിസിക്ക് 55.5 ലക്ഷം ലാഭമുണ്ട്. ഇത് 50 ദിവസത്തിലേക്കെത്തുമ്പോള്‍ 90 ലക്ഷത്തിന് അടുത്തെത്തുമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.