ബെയിലിന്‍ ദാസിന് തിരിച്ചടി; ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹര്‍ജി തള്ളി

യുവ അഭിഭാഷകയെ മര്‍ദിച്ച കേസിലെ പ്രതിയായ ബെയിലിന്‍ ദാസിന് തിരിച്ചടി. വഞ്ചിയൂര്‍ പൊലീസ് പരിധിയില്‍ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി പ്രതി നല്‍കിയ ഹര്‍ജി കോടതി തള്ളി. ജില്ലാ സെഷന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുള്ളതുകൊണ്ടാണ് നിബന്ധനകളോടെ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.

തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 12 ആണ് ബെയിലിന് നേരത്തെ ജാമ്യം അനുവദിച്ചത്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വരെയോ രണ്ട് മാസത്തേക്കോ വഞ്ചിയൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നാണ് പ്രധാന ഉപാധി. ഈ ഉപാധിയില്‍ ഇളവ് ആവശ്യപ്പെട്ടാണ് ബെയിലിന്‍ ഹര്‍ജി നല്‍കിയത്. സാക്ഷികളെ സ്വാധീനിക്കാന്‍ പാടില്ലെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

ഗൗരവമുള്ള കുറ്റം ചെയ്ത പ്രതിക്ക് ജാമ്യം നല്‍കരുതെന്നാണായിരുന്നു പ്രോസിക്യൂഷന്റെ വാദം. കേസിലെ സാക്ഷികള്‍ പ്രതിയുടെ ഓഫീസിലെ അഭിഭാഷകരും ജീവനക്കാരുമാണ്. പ്രതിക്ക് ജാമ്യം ലഭിച്ചാല്‍ പ്രാഥമിക ഘട്ടത്തിലുള്ള അന്വേഷണം അട്ടിമറിക്കാന്‍ ഇടയുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതി അറിയിച്ചിട്ടുണ്ട്. എന്നാല്‍ ജൂനിയര്‍ അഭിഭാഷകയാണ് പ്രകോപനമുണ്ടാക്കിയതെന്നും ഓഫീസിനുള്ളില്‍ നടന്ന നിസ്സാര സംഭവത്തെ പാര്‍വതീകരിക്കുകയാണെന്നും പ്രതിഭാഗം വാദിച്ചു. കോടതി നല്‍കുന്ന ഏത് ഉപാധിയും അംഗീകരിക്കാമെന്ന ബെയിലിന്‍ ദാസിന്റെ വാദം അറിയിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *