തദ്ദേശ തെരഞ്ഞെടുപ്പില്‍ പിണറായിസത്തിനെതിരെ പോരാട്ടമില്ല; സമദൂര സിദ്ധാന്തമെന്ന് പിവി അന്‍വര്‍

വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടപ്പില്‍ പരമാവധി സീറ്റുകളില്‍ മത്സരിക്കുകയാണ് ലക്ഷ്യമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പിവി അന്‍വര്‍. അതുവരെ ഒരു മുന്നണിയുടെയും വാതിലില്‍ മുട്ടാനില്ലെന്നും അന്‍വര്‍ പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പിണറായിസത്തിനെതിരെയുള്ള പോരാട്ടമില്ലെന്നും യുഡിഎഫും എല്‍ഡിഎഫുമായും സമദൂര സിദ്ധാന്തമാണെന്നും വര്‍ഗീയകക്ഷികളൊഴികെ ആരുമായും സഹകരിക്കുമെന്നും അന്‍വര്‍ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ 75 ശതമാനം പ്രാദേശികവും 25 ശതമാനം രാഷ്ട്രീയവുമാണ്. ജനങ്ങളുടെ പൊതുവിഷയത്തില്‍ ഇടപെടുന്ന ആരുമായും സഖ്യമുണ്ടാക്കും. പരമാവധി സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. ഇക്കാര്യത്തില്‍ അന്തിമതീരുമാനം അടുത്ത ദിവസം ചേരുന്ന സംസ്ഥാനസമിതി യോഗത്തില്‍ തീരുമാനം ഉണ്ടാകുമെന്നും അന്‍വര്‍ പറഞ്ഞു.

പോറ്റുമകനായ എംആര്‍ അജിത് കുമാറിനെ ഡിജിപിയാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പരാമവധി ശ്രമിച്ചിട്ടും അത് നടക്കാതെ പോയത് അന്‍വറിന്റെ പോരാട്ടം കൊണ്ട് കൂടിയാണ്. അവസാനം യുപിഎസ് സി കൊടുക്കുന്ന ലിസ്റ്റില്‍ നിന്ന് ഒരാളെ ഡിജിപിയാക്കേണ്ടി വന്നത് പിണറായി വിജയന്റെ ഗതികേടാണ്. അജിത് കുമാറിനെ ഡിജിപിയാക്കാന്‍ വഴിവിട്ട എല്ലാ മാര്‍ഗങ്ങളും, പഠിച്ച പണി പതിനെട്ടും പിണറായി നോക്കിയിരുന്നെന്നും അന്‍വര്‍ പറഞ്ഞു.

വീണാജോര്‍ജിന് ഒരു കാര്യത്തിലും അഭിപ്രായം പറയാനോ ഇടപെടാനോ കഴിയാത്ത വിധം മുഖ്യമന്ത്രിയുടെ ഓഫീസാണ് ആരോഗ്യവകുപ്പിനെ പൂര്‍ണമായും ഭരിക്കുന്നതെന്ന് അന്‍വര്‍ പറഞ്ഞു. എകെജി സെന്ററില്‍ പ്രവര്‍ത്തിച്ചിരുന്ന സജീവന്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയായതോടെ, അയാളുടെ നിയന്ത്രണത്തിന് വിധേയമായി ഒപ്പധികാരം മാത്രമുള്ള മന്ത്രിയാക്കി വീണാ ജോര്‍ജിനെ മാറ്റി. ശൈലജ ടീച്ചര്‍ ആരോഗ്യമന്ത്രിയായപ്പോള്‍ വളരെ നല്ല രിതിയിലായിരുന്നു കേരളത്തിലെ ആരോഗ്യമേഖല. അവര്‍ക്ക് കേരളത്തിലെ ജനങ്ങളില്‍നിന്ന് കിട്ടിയ അംഗീകരവും അവരുടെ അധികാരക പാടവവുമാണ് അതിന് കാരണമായത്. പിന്നീട് അവരുടെ ഉയര്‍ച്ച തടയാന്‍ വേണ്ടിയാണ് അവരെ മാറ്റി നിര്‍ത്തിയത്. അതിന്റെ ദുരന്തം അനുഭവിക്കുന്നത് പാവം ജനങ്ങളാണ്.

അന്‍വറിനെതിരെ പറഞ്ഞിട്ട് പിണറായിയില്‍ നിന്ന് എന്തെങ്കിലും സൗകര്യം കിട്ടാന്‍ വേണ്ടിയാണ് ചിലര്‍ തനിക്കെതിരെ പറയുന്നത്. അതുപറഞ്ഞോട്ട, നിലമ്പൂര്‍ തെരഞ്ഞെടുപ്പോടെ പിണറായിസം കേരളത്തില്‍ അവസാനിക്കാന്‍ പോകുകയാണ്. എകെ ബാലന് പഞ്ചായത്തില്‍ ഇപ്പോള്‍ ഒരുനിലയും വിലയും ഉണ്ട്. അത് കളയരുതെന്നാണ് ബാലേട്ടനോട് പറയാനുള്ളത്. ഒരു ചക്കവീണ് മുയല്‍ ചത്തെന്ന് കരുതി എല്ലായ്‌പ്പോഴും ചക്കവീണ് മുയല്‍ ചാകുമെന്നാണ് ചിലര്‍ കരുതുന്നതെന്നും അന്‍വര്‍ പറഞ്ഞു.