യൂണിവേഴ്സിറ്റി കലോത്സവത്തിലെ കോഴ വിവാദത്തിൽ എസ്എഫ്ഐക്കെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കലോത്സവത്തിലെ കോഴ വിവാദത്തിൽ എസ്എഫ്ഐക്കെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എസ്എഫ്ഐ സാമൂഹ്യ വിരുദ്ധ സംഘടനയാണെന്ന് ചെന്നിത്തല പറഞ്ഞു. കോഴ നൽകിയതും അതിനെതിരെ പരാതി കൊടുക്കുന്നതും എസ്എഫ്ഐയാണ്. എസ്എഫ്ഐയെ നിയന്ത്രിക്കാൻ സിപിഎമ്മിനോ പൊലീസിനോ കഴിയുന്നില്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. 

മോദി എത്ര ശ്രമിച്ചാലും കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും ചെന്നിത്തല പ്രധാനമന്ത്രിക്ക് മറുപടി നൽകി. സോളാർ കേസിൽ എല്ലാ കാര്യങ്ങളും കണ്ടെത്തിയതാണ്. സ്വർണ്ണക്കടത്തിൽ കേന്ദ്ര ഏജൻസികൾ എന്തു കൊണ്ട് അന്വേഷിക്കുന്നില്ല. സ്വർണ്ണക്കടത്തിൽ മറുപടി പറയേണ്ടത് മോദിയാണ്. ഭാരത് ജോഡോ സമാപന സമ്മേളനത്തിൽ ഇടത് നേതാക്കളെ ക്ഷണിച്ചിട്ടുണ്ടെന്നും പങ്കെടുക്കുമെന്നാണ് വിശ്വാസമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. 

അതേസമയം, കലോൽസവ കോഴ വിവാദത്തിൽ എസ്എഫ്ഐ പുറത്താക്കിയ കത്തിക്കുത്ത് കേസിലെ പ്രതി വോളണ്ടിയറായി പ്രവർത്തിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. എസ്എഫ്ഐയിൽ നിന്നും പുറത്താക്കിയ നെയ്യാറ്റിൻകര മുൻ ഏരിയാ സെക്രട്ടറി ആരോമലാണ് വോളണ്ടറിയായത്. യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിയെ കുത്തിയ കേസിലും സംസ്കൃത കോളേജിൽ വിദ്യാർത്ഥിയെ മർദിച്ച കേസിലും പ്രതിയാണ് ആരോമൽ. എസ്എഫ്ഐ പാളയം ഏരിയാ സെക്രട്ടറിക്കായിരുന്നു കലോത്സവത്തിന്റെ വോളണ്ടിയർ ചുമതല. എസ്എഫ്ഐ ജില്ലാ കമ്മിറ്റിയിലും പാളയം ഏരിയാ കമ്മിറ്റിക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. വിധികർത്താക്കളെ മർദ്ദിച്ചപ്പോൾ ആരോമലും സ്ഥലത്തുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ യൂണിവേഴ്സിറ്റി കോളേജിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ആവശ്യപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *