രാഹുല്‍ മാങ്കൂട്ടത്തിനെതിരായ ബലാത്സംഗ പരാതി; കോണ്‍ഗ്രസിലും യു.ഡി.എഫിലും വനിതാ നേതാക്കളുടെ കടുത്ത പ്രതിഷേധം

പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ഉയര്‍ന്ന രണ്ടാമത്തെ ബലാത്സംഗ പരാതിയെ തുടര്‍ന്ന് കോണ്‍ഗ്രസിലും യു.ഡി.എഫിലും വനിതാ നേതാക്കള്‍ ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. രാഹുല്‍ ഒരു നിമിഷം പോലും പാര്‍ട്ടിയില്‍ തുടരാന്‍ അനുവദിക്കരുതെന്നും എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നിരവധി വനിതാ നേതാക്കള്‍ പരസ്യമായി വിമര്‍ശനം ഉന്നയിച്ചു.

കെ.കെ. രമ എംഎല്‍എ, ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ, മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ജെ.ബി. മേത്തര്‍, ദീപ്തി മേരി വര്‍ഗീസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സജന്ബി സാജന്‍ തുടങ്ങി പലരും രാഹൂളിനെതിരെ ശക്തമായ നിലപാട് വ്യക്തമാക്കി.

രാഹുല്‍ മാങ്കൂട്ടത്തെ കോണ്‍ഗ്രസ് നിന്ന് പുറത്താക്കണമെന്നും എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്നും ഷാനിമോള്‍ ഉസ്മാന്‍, ദീപ്തി മേരി വര്‍ഗീസ്, സജന്ബി സാജന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. രാഹുല്‍ ഒരുനിമിഷം പോലും പാര്‍ട്ടിയില്‍ തുടരരുതെന്നും ഷാനിമോള്‍ പറഞ്ഞു. കുറ്റക്കാരന്‍ ആരായാലും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് ദീപ്തി മേരി വര്‍ഗീസ് വ്യക്തമാക്കുകയും ചെയ്തു.

രാഹുല്‍ പൊതുരംഗത്ത് തുടരുന്നത് നാടിന് അപമാനമാണെന്ന് ബിന്ദു കൃഷ്ണ അഭിപ്രായപ്പെട്ടു. എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം കെ.കെ. രമ എംഎല്‍എയും ഉന്നയിച്ചു.