“വായ്പാ കുടിശികക്കാർക്ക് ആശ്വാസവാർത്ത; ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുമായി സർക്കാർ”

സഹകരണ സംഘങ്ങളില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയവര്‍ക്ക് ആശ്വാസ പദ്ധതിതിയുമായി സര്‍ക്കാര്‍. ‘ആശ്വാസ് 2026’ പദ്ധതിയിലൂടെ ഒറ്റത്തവണയായി വായ്പകള്‍ തീര്‍പ്പാക്കാം. വായ്പാ കുടിശ്ശിക ഒഴിവാക്കുക, കൂടുതല്‍ തിരിച്ചടവ് എത്തിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് സഹകരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം ലിജു പ്രസ്താവനയില്‍ അറിയിച്ചു.
ജൂണ്‍ 1 മുതല്‍ നൂറുദിന പരിപാടിയായാണ് പദ്ധതി നടപ്പാക്കുന്നത്. ഓഗസ്റ്റ് 31 വരെ വായ്പകള്‍ തിരിച്ചടയ്ക്കാം. കാര്‍ഷിക സഹകരണ സംഘങ്ങളില്‍ നിന്നെടുത്ത വായ്പകള്‍ക്കാണ് പ്രഥമ പരിഗണന. പദ്ധതി കാലയളവില്‍ ജപ്തി ഉള്‍പ്പെടെ എല്ലാ തുടര്‍ നടപടികളും നിര്‍ത്തിവെക്കും. അര്‍ഹരായവര്‍ക്ക് പിഴപ്പലിശയും ഒഴിവാക്കി നല്‍കും. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന കുടുംബങ്ങള്‍ക്കും പലിശയിളവുണ്ട്.
സ്വര്‍ണ വായ്പ, നിക്ഷേപ വായ്പ എന്നിവ ഒഴികെയുള്ള എല്ലാ വായ്പകളും പദ്ധതിയില്‍ പരിഗണിക്കും. അഞ്ചുവര്‍ഷത്തിലേറെ കുടിശ്ശികയുള്ള, 50,000 രൂപ വരെയുള്ള ചെറുവായ്പകള്‍ക്ക് 50 ശതമാനം പലിശയിളവ് നല്‍കും. തിരിച്ചടവ് മുടങ്ങിയവര്‍ക്കു നേരെയുള്ള എല്ലാ നടപടികളും നിര്‍ത്തിവെക്കാന്‍ സഹകരണ സംഘങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. നിഷ്‌ക്രിയ ആസ്തികള്‍ കുറച്ച്, സംഘങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.