ആന്ധ്രയിൽ നിന്നും വന്ന സ്വകാര്യ ബസിൽ അനധികൃതമായി കടത്തിക്കൊണ്ട് വന്ന 71.5 ലക്ഷം രൂപ പിടിച്ചെടുത്തു

പാലക്കാട്: ആന്ധ്രയിൽ നിന്നും വന്ന സ്വകാര്യ ബസിൽ അനധികൃതമായി കടത്തിക്കൊണ്ട് വന്ന 71.5 ലക്ഷം രൂപ പിടിച്ചെടുത്തു. പാലക്കാട്ട് എക്സൈസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ബസ് യാത്രക്കാരനിൽ നിന്ന് വൻ തുക പിടിച്ചെടുത്തത്. പണം തുക കൊണ്ടുവന്ന ആന്ധ്ര കാർണോൽ സ്വദേശിയായ ശിവപ്രസാദ് (59) എന്നയാളെ പണത്തോടൊപ്പം എക്സൈസ് സംഘം കസ്റ്റഡിയിൽ എടുത്തു.
പ്രതിയെയും പണവും പിന്നീട് പാലക്കാട് ഇൻകം ടാക്സ് ഇൻസ്പെക്ടർ വിനോദ് ബാബുവിന് തുടർ നടപടികൾക്കായി കൈമാറി. പാലക്കാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ അജയകുമാർ.എൻ.ജിയും പാർട്ടിയും ചേർന്നാണ് പരിശോധന നടത്തിയത്. സിവിൽ എക്സൈസ് ഓഫീസർ സദാശിവൻ, അഹമ്മദ് കബീർ, പ്രിവന്റീവ് ഓഫീസർമാരായ പ്രമോദ്, അജീഷ്.ടി.വി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അജിത് കുമാർ.പി എന്നിവരും പണം പിടികൂടിയ എക്സൈസ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.