ശബരിമല സ്വര്‍ണക്കൊള്ള കേസ്: മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍. വാസുവിന് ജാമ്യമില്ല

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ മുന്‍ ദേവസ്വം കമ്മീഷണറും പ്രസിഡന്റുമായ എന്‍. വാസുവിന് ജാമ്യം നിഷേധിച്ച് കൊല്ലം വിജിലന്‍സ് കോടതി ഉത്തരവിട്ടു. ജാമ്യം അനുവദിക്കുന്നത് കേസിന്റെ നിലനില്‍പ്പിനെയും അന്വേഷണത്തിന്റെ പുരോഗതിയെയും ബാധിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു.

കേസ് പരിഗണിച്ചു തുടങ്ങിയ ഉടന്‍ ജാമ്യം നല്‍കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. കട്ടിളപ്പാളി കേസില്‍ എന്‍. വാസു മൂന്നാം പ്രതിയാണ്. 2019ല്‍ ദേവസ്വം കമ്മീഷണറായിരുന്ന വാസുവിന്റെ ശുപാര്‍ശപ്രകാരം സ്വര്‍ണ പാളി ചെമ്പെന്ന് രേഖപ്പെടുത്തിയതാണെന്ന് എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ വാസു വിരമിച്ചതിന് ശേഷമാണ് പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

സമൂഹത്തില്‍ സ്വാധീനമുള്ള പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കാമെന്നായിരുന്നു പ്രോസിക്യൂഷന്റെ നിലപാട്. മുരാരി ബാബു നല്‍കിയ കത്ത് ബോര്‍ഡിന് കൈമാറിയത് മാത്രമാണെന്നും അത് ശുപാര്‍ശയായി കാണാനാകില്ലെന്നും എന്‍. വാസു കോടതിയെ അറിയിച്ചു. പ്രായവും ആരോഗ്യപ്രശ്നങ്ങളും പരിഗണിച്ച് ജാമ്യം നല്‍കണമെന്ന പ്രതിഭാഗ ആവശ്യം കോടതി തള്ളിക്കളഞ്ഞു.