തിരുവനന്തപുരത്ത് സുധാകരന്‍ അനുകൂലികളുടെ രഹസ്യ യോഗം ?

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റായി കെ സുധാകരന്‍ ഇന്ന് വീണ്ടും ചാര്‍ജ് എടുത്തെങ്കിലും കോണ്‍ഗ്രസിനുള്ളിലെ പടലപിണക്കങ്ങള്‍ മറനീക്കി പുറത്തേക്ക്. തിരുവനന്തപുരത്തെ ഹോട്ടല്‍ പ്രശാന്തില്‍ ഇന്ന് വൈകുന്നേരം സുധാകരന്‍ അനികൂലികളുടെ രഹസ്യയോഗം നടന്നതായി റിപ്പോര്‍ട്ടുണ്ട്. കെ സുധാകരനെ കോണ്‍ഗ്രസില്‍ നിന്നും പുകച്ച് പുറത്ത് ചാടിക്കാന്‍ മറുപക്ഷം ശ്രമിക്കുന്നുവെന്നാണ് അനുകൂലികളുടെ ആരോപണം. കഴിഞ്ഞ ദിവസം കണ്ണൂരില്‍ നിന്നും പ്രസിഡന്റ് പദം ഏറ്റെടുക്കാനായി തിരുവനന്തപുരത്ത് എത്തിയ സുധാകരന്‍ പേട്ടയിലെ വീട്ടിലേക്ക് പോകാതെ സ്വകാര്യ ഹോട്ടലില്‍ താമിക്കുകയായിരുന്നു. സുധാകരനൊപ്പം നൂറിലേറെ അനുകൂലികളും തലസ്ഥാനത്ത് എത്തിയതായും റിപ്പോര്‍ട്ടുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുധാകരന്‍ സ്ഥാനാര്‍ത്ഥിയായതിനെ തുടര്‍ന്നായിരുന്നു എംഎം ഹസ്സന് താല്‍ക്കാലിക അധ്യക്ഷ ചുമതല നല്‍കിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും സുധാകരന്റെ മടക്കം നീണ്ടത് വിവാദമായിരുന്നു. ഫലം വന്നശേഷമാണ് മടക്കമെന്നായിരുന്നു ഹൈക്കമാന്‍ഡിന്റെ ആദ്യ നിലപാട്. എന്നാല്‍ സുധാകരന്‍ നിലപാട് കടുപ്പിച്ചു. തന്നെ മാറ്റാനാണ് ഹൈക്കമാന്റിന് താല്‍പര്യമെങ്കില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ കൂടി മാറ്റണമെന്ന് സുധാകരന്‍ ഉറച്ച് നിന്നു. അല്ലെങ്കില്‍ താനും തന്നെ അനുകൂലിക്കുന്നവരും കോണ്‍ഗ്രസില്‍ നിന്നും രാജിവെക്കുമെന്നും നേതൃത്വത്തെ ഭീഷണിപ്പെടുത്തി. തന്നെ ഒതുക്കി സതീശനെ പിന്തുണക്കാനാണ് നീക്കമെങ്കില്‍ അത് അനുവദിക്കില്ലെന്നും താനും സതീശനും ഒരു പാക്കേജായാണ് സ്ഥനങ്ങളില്‍ എത്തിയതെന്നുമായിരുന്നു സുധാകരന്റെ വാദം. അതോടെ സുധാകരന്റെ ഭീഷണിക്ക് മുന്നില്‍ ഹൈക്കമാന്റ് വഴങ്ങുകയായിരുന്നു.

അവസാനം വിവാദം അവസാനിപ്പിക്കാന്‍ എഐസിസി ഇടപെടുകയായിരുന്നു. അതേസമയം, കെപിസിസി പ്രസിഡന്റ് സ്ഥാനം തനിക്ക് തരേണ്ട കാര്യമില്ലെന്നും പോയി ഒപ്പിട്ട് എടുക്കാവുന്നതേ ഉള്ളൂ എന്നുമാണ് കഴിഞ്ഞ ദിവസം സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. പാര്‍ട്ടിക്കുള്ളില്‍ തനിക്കെതിരെ ഒരു തന്ത്രവും ആരും മെനയുന്നില്ല. തനിക്ക് ആരോടും ഒരു പരാതിയുമില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *