തിരുവനന്തപുരം: പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ ബലിയാടാക്കി സ്വര്‍ണക്കടത്തുകേസ്, ലൈഫ് മിഷന്‍ കേസ് തുടങ്ങിയവയില്‍നിന്നു രക്ഷപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്പോള്‍ അദ്ദേഹത്തിന് വേണ്ടി ഒഴുക്കുന്നത് മുതലക്കണ്ണീരാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി. ഡി വൈ എഫ് ഐയുടെ സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവലില്‍ സ്റ്റാര്‍ട്ടപ്പ് വളര്‍ച്ചയ്ക്ക് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥനെ വേട്ടയാടിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സുധാകരൻ.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ രൂപപ്പെട്ട ബി ജെ പി – സി പി എം ബന്ധമാണ് ലൈഫ് മിഷന്‍ കേസ്, സ്വര്‍ണക്കടത്തു കേസ് എന്നിവ ഇല്ലാതാക്കിയത്. പിണറായി വിജയനെ കേസില്‍ നിന്നൂരാന്‍ മാത്രമല്ല, വീണ്ടും അധികാരത്തിലേറാനും ബി ജെ പി സഹായിച്ചു. തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് കസ്റ്റംസ് പിടിച്ചെടുത്ത 15 കോടിയുടെ സ്വര്‍ണം, ലൈഫ് മിഷന് യു എ ഇ നൽകിയ 20 കോടിയില്‍ നടത്തിയ വെട്ടിപ്പ് തുടങ്ങിയ അതീവ ഗുരുതരമായ കേസുകളാണ് ഇല്ലാതായത്. കേസുകള്‍ തേച്ചുമായ്ച്ചു എന്ന അഹങ്കാരത്തിലാണ് ഇപ്പോള്‍ മുഖ്യമന്ത്രി ശിവശങ്കറെ ന്യായീകരിക്കുന്നതെന്നും സുധാകരൻ വിമർശിച്ചു.
മുഖ്യമന്ത്രിയിലേക്ക് അന്വേഷണം എത്തേണ്ട നിരവധി സാഹചര്യതെളിവുകള്‍ ഉണ്ടായിരുന്നു. മുഖ്യമന്ത്രിക്കുവേണ്ടി ദുബായിലേക്ക് സ്വര്‍ണവും ഡോളറും കടത്തി എന്ന ആരോപണം ഉന്നയിച്ചത് ഒരു കാലഘട്ടത്തില്‍ വലംകൈയായിരുന്ന സ്വപ്ന സുരേഷാണ്. മുഖ്യമന്ത്രിയുടെ വസതിയിലേക്ക് കോണ്‍സുലേറ്റില്‍നിന്ന് സ്ഥിരമായി എത്തിയിരുന്ന ദുരൂഹമായ ബിരിയാണി ചെമ്പുകള്‍, സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ വകുപ്പില്‍ ജോലി, അവരുടെ ഭര്‍ത്താവിന് കെ ഫോണില്‍ ജോലി, നയതന്ത്ര ബാഗ് വിട്ടുകിട്ടാന്‍ ശിവശങ്കര്‍ നടത്തിയ ഇടപെടലുകള്‍, രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ഉദ്യോഗസ്ഥനെ സര്‍വീസില്‍ തിരിച്ചെടുത്തത് തുടങ്ങിയ നിരവധി കണ്ണികളാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒറ്റക്കെട്ടായി ഇല്ലാതാക്കിയതെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.
2020 ല്‍ കേസ് എൻ ഐ എ ഏറ്റെടുത്തെങ്കിലും സ്വര്‍ണക്കടത്തു കേസില്‍ ശിവശങ്കര്‍ പ്രതിയായില്ല. വിദേശത്തേക്ക് ഡോളര്‍ കടത്തിയെന്ന കേസില്‍ അറസ്റ്റിലായെങ്കിലും പിന്നീടൊന്നും സംഭവിച്ചില്ല. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും അദ്ദേഹം പല തവണ ഹാജരായില്ല. മന്ത്രി കെ ടി ജലീല്‍, നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണന്‍ തുടങ്ങിയവരൊക്കെ ആരോപണവിധേയരായി. കേരളം കണ്ട ഗുരുതരമായ ഈ കേസ് വീണ്ടും ഉയര്‍ന്നുവരുക തന്നെ ചെയ്യുമെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.