സ്പോണ്‍സര്‍ ഉണ്ണികൃഷ്ണൻ നാടകം കളിച്ച് ജനങ്ങളെ പറ്റിക്കുന്നു, സ്വര്‍ണ പീഠം കാണാതായതിൽ ഗൂഢാലോചന സംശയിക്കുന്നു : ദേവസ്വം മന്ത്രി

ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിന്‍റെ കാണാതായ സ്വര്‍ണ പീഠം സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍റെ സഹോദരിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ സംഭവത്തിന് പിന്നിൽ ഗൂഢാലോചന സംശയിക്കുന്നുണ്ടെന്ന് ദേവസ്വം മന്ത്രി വിഎൻ വാസവൻ വ്യക്തമാക്കി. ആദ്യം കാണാതായെന്ന് സ്പോണ്‍സര്‍ ഉണ്ണികൃഷ്ണൻ തന്നെ പരാതി നൽകുകയും പിന്നീട് അയാളുടെ ബന്ധുവീട്ടിൽ നിന്ന് തന്നെ പീഠം കണ്ടെത്തുകയും ചെയ്തതിൽ ദുരൂഹതയുണ്ട്. സ്പോണ്‍സര്‍ ഉണ്ണികൃഷ്ണൻ ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. ഉണ്ണികൃഷ്ണന്‍റെ വാക്കുകള്‍ വിശ്വസിക്കാൻ കഴിയില്ല. നാളെ വിഷയത്തിൽ കോടതി എന്ത് നിലപാട് എടുക്കുമെന്ന് നോക്കി ഭാവികാര്യങ്ങളിൽ തീരുമാനമെടുക്കും.

ദേവസ്വം ബോർഡിന്റെ വിജിലൻസ് നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് പീഠം കണ്ടെത്തിയത്. ഒളിപ്പിച്ചു വെച്ച ശേഷം കണ്ടില്ലെന്ന് പറഞ്ഞു പരാതി പറയുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റി പറയുന്നത് വിശ്വസിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. കോടതിയുടെ പരിഗണയിലുള്ള കാര്യമാണ്. റിപ്പോർട്ട്‌ കോടതി പരിഗണിച്ചശേഷം മറ്റ് നടപടികൾ സ്വീകരിക്കും. ശബരിമലയിലെ എല്ലാ കാര്യങ്ങളും സുതാര്യമായിട്ടാണ് നടക്കുന്നതെന്നും ദേവസ്വം മന്ത്രി വിഎൻ വാസവൻ പറഞ്ഞു.