സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; വര്‍ഗീയ പരാമര്‍ശവുമായി ലസിത പാലക്കല്‍

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിനെതിരെ വര്‍ഗീയ പരാമര്‍ശവുമായി ബിജെപി നേതാവ് ലസിത പാലക്കല്‍. പുരസ്‌കാരങ്ങള്‍ ലഭിച്ചവരിലെ ചിലരുടെ പേരുകള്‍ മാത്രം എടുത്തു പറഞ്ഞാണ് ലസിതയുടെ പരാമര്‍ശം. മമ്മൂട്ടി, സൗബിന്‍, ആസിഫ് അലി, ഷംല ഹംസ എന്നിവരെ ചൂണ്ടിക്കാണിച്ച് ഇത്തവണ മുഴുവന്‍ ഇക്കാക്കമാര്‍ ആണല്ലോ എന്നാണ് ലസിത പാലക്കല്‍ ചോദിക്കുന്നത്.

മികച്ച നടി ഷംല ഹംസ മികച്ച നടന്‍ മമ്മൂട്ടി പ്രത്യേക ജൂറി പരാമര്‍ശം ആസിഫ് അലി. മികച്ച സ്വഭാവ നടന്‍ സൗബിന്‍ ഷാഹിര്‍ മികച്ച ഛായാഗ്രഹണം ഷൈജു ഖാലിദ് മികച്ച നവാഗത സംവിധായകന്‍ ഫാസില്‍ മുഹമ്മദ് ഇപ്രാവശ്യം മൊത്തം ഇക്കാക്കമാര്‍ ആണല്ലോ ഇതാണോ പരാതി ഇല്ലാത്ത അവാര്‍ഡ് എന്ന് മന്ത്രി പറഞ്ഞത്. മ്യാമന്‍ പോട്ടെ മ്യക്കളെ” എന്നായിരുന്നു ലസിത പാലക്കലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ലസിത പാലക്കലിന്റെ വര്‍ഗീയ പരാമര്‍ശത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. പുരസ്‌കാരത്തിന്റെ മെറിറ്റിനെ ചൊല്ലിയുള്ള വാദ പ്രതിവാദങ്ങള്‍ സ്വഭാവികമാണ്. എന്നാല്‍ അതിലേക്ക് മതം കൊണ്ടുവന്ന് വര്‍ഗീയത വളര്‍ത്താന്‍ ശ്രമിക്കരുതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

നേരത്തെ മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം വേടന് നല്‍കിയതിനേയും ലസിത വിമര്‍ശിച്ചിരുന്നു. അവാര്‍ഡ് കിട്ടണമെങ്കില്‍ ഒരു പീഡനമെങ്കിലും ഉണ്ടായിരിക്കണം എന്നായിരുന്നു ലസിതയുടെ പ്രതികരണം.

ഭ്രമയുഗത്തിലൂടെയാണ് മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. ഫെമിനിച്ചി ഫാത്തിമയിലൂടെ ഷംല ഹംസ മികച്ച നടിയുമായി. മഞ്ഞുമ്മല്‍ ബോയ്‌സ് ആണ് മികച്ച സിനിമ. ചിത്രമൊരുക്കിയ ചിദംബരം മികച്ച സംവിധായകനുമായി. ചിദംബരം തന്നെയാണ് മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരങ്ങളും നേടിയത്. പത്ത് പുരസ്‌കാരങ്ങളാണ് മഞ്ഞുമ്മല്‍ ബോയ്‌സ് നേടിയത്.