രാഹുലിനെ കണ്ടെത്താൻ കോണ്‍ഗ്രസ് നേതാക്കളുടെ വീടുകള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കും

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റിന് നീക്കവുമായി പൊലീസ്. മുന്‍കൂര്‍ജാമ്യാപേക്ഷ തടസ്സമാകില്ലെന്ന നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നീക്കം. നിരീക്ഷണം ശക്തമാക്കാന്‍ പാലക്കാട്, കൊച്ചി, തിരുവനന്തപുരം സ്റ്റേഷനുകള്‍ക്ക് നിര്‍ദേശം നല്‍കി.

മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് തടസ്സമാകുമെന്നതില്‍ കേരളത്തിന് പുറത്തേക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ പോകാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസ് നേതാക്കളുടെ വീടുകള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കും. രാഹുലിന്റെ ഔദ്യോഗിക വാഹനം പാലക്കാട്ടെ ഫ്‌ളാറ്റിലുണ്ട്. രാഹുല്‍ പാലക്കാട്ടെ രഹസ്യകേന്ദ്രത്തില്‍ തന്നെയുണ്ടെന്നാണ് വിവരം.

അതേസമയം പരാതിക്കാരിയുടെ വൈദ്യപരിശോധന പൂര്‍ത്തിയാക്കി. രഹസ്യമൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് വൈദ്യപരിശോധന നടത്തിയത്. പരാതിക്കാരിയുടെ സുഹൃത്തുക്കളുടെയും ചികിത്സിച്ച ഡോക്ടറുടെയും മൊഴിയെടുക്കും. ഇന്ന് മുതല്‍ മൊഴിയെടുപ്പ് തുടങ്ങാനാണ് പൊലീസ് നീക്കം. യുവതിയുടെ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും.