തിരുവനന്തപുരം: കേരളത്തിൽ സി.പിഎം ക്രിമനലുകൾക്ക് എന്ത് അഴിഞ്ഞാട്ടവും നടത്താം എന്ന തെളിയിക്കുന്നതാണ് തലശ്ശേരി സംഭവം എന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. പൊലീസിനെ വളഞ്ഞിട്ട് ആക്രമിക്കുകയും അതിന് കാരണക്കാരായവരെ കസ്റ്റഡിയിൽ എടുക്കുമ്പോൾ പോലീസ് സ്റ്റേഷനിൽ കയറി അവരെ ബലം പ്രയോഗിച്ച് മോചിപ്പിക്കുകയും ചെയ്യുന്ന ക്രിമിനൽ പ്രവർത്തികളെ സർക്കാർ സഹായിക്കുന്നത് ചെറുത്തുനിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ ശിക്ഷിച്ചു കൊണ്ടാണ്.
സംസ്ഥാന വ്യാപകമായി പൊലീസിനെ വളഞ്ഞിട്ട് ആക്രമിക്കുകയാണ് സിപിഎം ക്രിമിനൽ സംഘങ്ങൾ. ഭരണത്തിന്റെ തണലിൽ എന്തുമാകാം എന്ന ധൈര്യമാണ് ഇവർക്ക്. സകല ഗുണ്ടകൾക്കും ക്രിമിനലുകൾക്കും കൊടുക്കുന്ന ഈ രാഷ്ട്രീയ സംരക്ഷണം പൊലീസിന്റെ ആത്മവീര്യം തകർക്കും. സംസ്ഥാന ഭരണം തന്നെ ഇപ്പോൾ നിയന്ത്രിക്കുന്നത് സിപിഎം ക്രിമിനലുകളും സംഘപരിവാർ ശക്തികളുമാണ്.
ഗാന്ധിജിയുടെ ചെറുമകനായ തുഷാർ ഗാന്ധിയെ വഴിയിൽ തടയാൻ സംഘപരിവാർ അണികൾക്ക് ധൈര്യം കൊടുക്കുന്നത് പിണറായി വിജയൻ സർക്കാരിന്മേൽ സംഘപരിവാറിനുള്ള നിയന്ത്രണത്തെക്കുറിച്ച് വ്യക്തമായ ധാരണ അവർക്കുള്ളതുകൊണ്ടാണ്. തുഷാർ ഗാന്ധിയെ തടയുക എന്നത് കേരളത്തെ അപമാനിക്കുന്നതിന് തുല്യമാണ്. ഇത്തരം തെമ്മാടിത്തങ്ങൾ കേരളത്തിൻറെ മണ്ണിൽ അനുവദിക്കാനാവില്ല. കേരളത്തിൻറെ മതേതര മനസ്സ് ഇത്തരം ദുഷിച്ച പരാദങ്ങളെ പുറംതള്ളാൻ സന്നദ്ധമാകണം – ചെന്നിത്തല പറഞ്ഞു.