നിയമസഭയില്‍ മുഖ്യമന്ത്രിക്ക് പ്രതിപക്ഷത്തെ പേടി: വി ഡി സതീഷന്‍

നിയമസഭയില്‍ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും രണ്ട് നീതി; പ്രതിപക്ഷ നേതാവ് വി ഡി സതീഷന്‍. ഇന്നലെ ബജറ്റ് സംബന്ധിച്ച പൊതു ചര്‍ച്ചയില്‍ മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കുന്നതിന് ഡോ. മാത്യു കുഴല്‍നാടന്‍ എംഎല്‍എ സ്പീക്കര്‍ക്ക് ചട്ടം 285 പ്രകാരം നോട്ടീസ് നല്‍കിയിരുന്നു. ഇത് സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ സ്പീക്കറുടെ ഓഫീസ് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് വ്യവസായ സെക്രട്ടറി അയച്ച കത്തും സര്‍ക്കാരിന്റെ വ്യവസായ നയത്തെ സംബന്ധിച്ച ഫോട്ടസ്റ്റാറ്റുമാണ് ഹാജരാക്കിയത്. ഫോട്ടോസ്റ്റാറ്റിന്റെ പിന്‍ബലത്തില്‍ അവതരിപ്പിച്ചാല്‍ സഭയുടെ പരിശുദ്ധി കളങ്കപ്പെടുമെന്നും അതിനാല്‍ അനുവദിക്കാനികില്ലെന്നുമുള്ള തീരുമാനമാണ് സ്പീക്കര്‍ എ എന്‍ ഷംസീര്‍ സ്വീകരിച്ചത്.

സ്പീക്കറുടെ റൂളിങിനെ ചോദ്യം ചെയ്യുന്നില്ലന്നും എന്നാല്‍ മന്ത്രിക്കെതിരെ ആരോപണം വന്നാല്‍ അനുവദിക്കണമോയെന്നതു സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സ്പീക്കര്‍ക്ക് വിവേചനാധികാരമുണ്ടെന്നും വി ഡി സതീഷന്‍ പറഞ്ഞു.
എന്നാല്‍ പ്രതിപക്ഷ നേതാവിനെതിരെ ഭരണപക്ഷ അംഗം ഒരു രേഖയുടെയും പിന്‍ബലമില്ലാതെ നോട്ടീസ് നല്‍കിയപ്പോള്‍ ആരോപണം ഉന്നയിക്കാന്‍ സ്പീക്കര്‍ അനുവദിച്ചു.
പ്രതിപക്ഷത്തെ നിരാശപ്പെടുത്തുന്ന നിലപാടാണ് സ്പീക്കര്‍ സ്വീകരിച്ചത്. ഒര്‍ജിനല്‍ രേഖ നിയമസഭയില്‍ കൊണ്ടു വന്ന് ആരോപണം ഉന്നയിക്കാനാകില്ല. രണ്ട് കാര്യങ്ങളിലും വ്യത്യസ്ത നടപടി എടുത്തതിലുള്ള പ്രതിഷേധമുണ്ടെന്നും വി ഡി സതീഷന്‍ പറഞ്ഞു.

തനിക്കെതിരെ പ്രതിപക്ഷ നേതവിനെതിരെ ആരോപണം ഉന്നയിക്കാന്‍ പി.വി അന്‍വറിനെ അനുവദിച്ചത് എന്ത് രേഖകളുടെ അടിസ്ഥാനത്തിലാണെന്ന് സ്പീക്കര്‍ വ്യക്തമാക്കണമെന്നും സതീഷന്‍ ചോദിച്ചു.

രേഖകള്‍ സമര്‍പ്പിച്ചിട്ടും അഴിമതി ആരോപണം ഉന്നയിക്കാന്‍ അനുവദിക്കാത്തത് നിയമസഭാ ചരിത്രത്തില്‍ തന്നെ ആദ്യമാണ്. പി.വി അന്‍വര്‍ നല്‍കിയ നോട്ടീസ് അനുവദിച്ചതുമായി താരതമ്യം ചെയ്യുമ്പോള്‍ മാത്യു കുഴല്‍നാടനോട് സ്പീക്കര്‍ കാട്ടിയത് ഇരട്ടത്താപ്പാണ്. ഇത്തരമൊരു നടപടി സ്പീക്കറുടെ ഭാഗത്ത് നിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. സര്‍ക്കാരും മുഖ്യമന്ത്രിയും ഈ വിഷയം നിയമസഭയില്‍ വരുന്നതിനെ ഭയപ്പെടുകയാണെന്നും സതീഷന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *