സൗദിയിലെ ‘ഉറങ്ങുന്ന’ രാജകുമാർ അന്തരിച്ചു

വാഹനാപകടത്തെ തുടർന്ന് രണ്ട് പതിറ്റാണ്ടായി അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന സൗദി രാജകുടുംബാംഗം അന്തരിച്ചു. അൽവലീദ് ബിൻ ഖാലിദ് ബിൻ ത്വലാൽ രാജകുമാരൻ ആണ് മരിച്ചത്. ഇരുപതു വർഷമായി റിയാദ് കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ ചികിത്സയിലിരിക്കെയാണ് ആന്ത്യം. ഉറങ്ങുന്ന രാജകുമാരൻ എന്ന പേരിൽ ആഗോളതലത്തിൽ അറിയപ്പെട്ടിരുന്ന വ്യക്തിയാണ് അൽവലീദ് ബിൻ ഖാലിദ് ബിൻ ത്വലാൽ.

ശതകോടീശ്വരനായ ഖാലിദ് ബിൻ ത്വലാൽ രാജകുമാരന്റെ മകനാണ് അൽവലീദ് ബിൻ ഖാലിദ് ബിൻ ത്വലാൽ. 2005 ൽ ലണ്ടനിൽ വച്ചുണ്ടായ കാർ അപകടത്തിലായിരുന്നു അൽവലീദിന് പരുക്കേറ്റത്. ബ്രിട്ടനിലെ സൈനിക കോളേജിലെ പഠനത്തിനിടെ ആയിരുന്നു അപകടം. തുടർന്ന് കോമ അവസ്ഥയിൽ തുടർന്ന അൽവലീദിനെ റിയാദ് കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റി ആശുപത്രിയിൽ സാങ്കേതിത സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.

അൽവലീദ് രാജകുമാരന്റെ സംസ്‌കാരം റിയാദിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല പള്ളിയിൽ നടക്കും. സംസ്‌കാര പ്രാർത്ഥനകൾ ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ മൂന്ന് ദിവസം നീണ്ടുനിൽക്കും.

അല്‍വലീദ് രാജകുമാരന്‍ ബോധം വീണ്ടെടുത്തു എന്ന നിലയില്‍ ഇടയ്ക്കിടെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ഏപ്രില്‍ തന്റെ ജന്മദിനത്തില്‍ അല്‍വലീദ് രാജകുമാരന് ബോധം തിരിച്ചുകിട്ടിയെന്നായിരുന്നു ഇതില്‍ ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ദൃശ്യങ്ങളും മറ്റും വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു.