പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത് തൽക്കാലം സ്റ്റേ ചെയ്യില്ലെന്ന് സുപ്രീംകോടതി

ഡൽഹി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത് തൽക്കാലം സ്റ്റേ ചെയ്യില്ലെന്ന് സുപ്രീംകോടതി. ഹർജികളിൽ മറുപടി നൽകാൻ സർക്കാരിന് കോടതി മൂന്നുമാസത്തെ സമയം അനുവദിച്ചു. പൗരത്വം നൽകുന്നത് മൂന്ന് മാസം നീണ്ടു നിൽക്കുന്ന നടപടിയാണെന്നും അഭയാർത്ഥികളുടെ അവകാശങ്ങൾ ലംഘിക്കരുതെന്നുമുള്ള സർക്കാരിന്റെ വാദം കോടതി അംഗീകരിച്ചു.

പൗരത്വ ഭേദഗതി നടപ്പാക്കുന്നതിനെതിരെ മുസ്ലിം ലീഗ് ഉൾപ്പെടെ നൽകിയ 237 ഹർജികളാണ് കോടതിയുടെ പരിഗണനയിൽ ഉള്ളത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജെ.ബി പർദ്ദിവാല മനോജ് മിശ്ര എന്നിവരുടെ ബെഞ്ചാണ് വാദം കേട്ടത്. കേസ് ഏപ്രിൽ ഒൻപതിന് വീണ്ടും പരിഗണിക്കും. വിജ്ഞാപനം സ്റ്റേ ചെയ്ത ശേഷം വിശദമായ വാദം കേട്ടുകൂടേയെന്ന് മുസ്ലിം ലീഗിന്റെ അഭിഭാഷകൻ ചോദിച്ചെങ്കിലും കോടതി അത് പരിഗണിച്ചില്ല. കേസിൽ കക്ഷികൾക്ക് നോട്ടീസ് അയയ്ക്കാമെന്നും കോടതി പറഞ്ഞു. നിയമം ആരുടേയും പൗരത്വം എടുത്ത് കളയില്ലെന്നും മുൻവിധിയോടെയുള്ള ഹർജികളാണ് എല്ലാമെന്നും കേന്ദ്ര സർക്കാർ വാദിച്ചു. വാദം കേൾക്കുന്നതിനിടയിൽ ആർക്കെങ്കിലും പൗരത്വം കൊടുത്താൽ ഹർജിക്കാർക്ക് കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. വിധി ആശ്വാസകരമാണെന്ന് മുസ്ലിം ലീഗ് പ്രതികരിച്ചു.

ലീഗിന് പുറമേ ഡിവൈഎഫ്ഐ, അസം സ്റ്റുഡനന്റ്സ് യുണിയന്‍, കേരള സര്‍ക്കാര്‍, കോണ്‍ഗ്രസ്‌ നേതാവ് ജയറാം രമേശ്‌ തുടങ്ങിയവരും ഹര്‍ജി നല്‍കിയിട്ടുണ്ട്. ലീഗിന് വേണ്ടി അഭിഭാഷകരായ കപില്‍ സിബില്‍, ഹാരിസ് ബീരാന്‍ എന്നിവര്‍ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *