തമിഴ്നാട് ബിജെപിയിൽ കലാപസൂചന; അണ്ണാമലൈയുടെ നീക്കങ്ങൾ ചർച്ചയാക്കി ഡൽഹി

ന്യൂഡൽഹി: ബിജെപി ദേശീയ അദ്ധ്യക്ഷൻ നിതിൻ നബിന് രാജിക്കത്ത് നൽകിയതിന് പിന്നാലെ തമിഴ്നാട് ബിജെപി മുൻ അദ്ധ്യക്ഷൻ അണ്ണാമലൈ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബിജെപിയിൽ തനിക്ക് ഭാവിയില്ലെന്നും പരസ്പര ബഹുമാനത്തോടെ പാർട്ടിയിൽ നിന്ന് വിട്ടുപോകാനാണ് ആഗ്രഹമെന്നുമാണ് അണ്ണാമലൈ കൂടിക്കാഴ്ചകളിൽ അറിയിച്ചതെന്നാണ് റിപ്പോർട്ട്. അണ്ണാമലൈ പാർട്ടി വിട്ടാൽ അദ്ദേഹത്തിന് പിന്നാലെ വലിയൊരു കൊഴിഞ്ഞുപോക്ക് തമിഴ്‌നാട് ബിജെപിയിലുണ്ടാകുമെന്ന സൂചനയുള്ളതിനാൽ നേതൃത്വം രാജി സ്വീകരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.
എന്നാൽ ഇക്കാര്യത്തിൽ പാർട്ടിയോ അണ്ണാമലൈയോ പ്രതികരിച്ചിട്ടില്ല. ഇന്നലെ നിതിൻ നബിന് നൽകിയ രാജിക്കത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ബിജെപിക്കേറ്റ തിരിച്ചടിയെക്കുറിച്ചുള്ള റിപ്പോർട്ടും നൽകിയിട്ടുണ്ടെന്നാണ് വിവരം. എഐഎഡിഎംകെ-ബിജെപി സഖ്യത്തിലുള്ള അതൃപ്തിയാണ് തന്റെ രാജിയിലേക്ക് നയിച്ചതെന്ന് നേതാക്കളുമായുള്ള ചർച്ചയിൽ അണ്ണാമലൈ വെളിപ്പെടുത്തിയതായാണ് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്. തമിഴ്‌നാട്ടിൽ ദ്രാവിഡ രാഷ്ട്രീയത്തിന് ബദലായി ദേശീയത ഉയർത്തിപ്പിടിച്ച് പുതിയ രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിക്കാൻ
അണ്ണാമലൈ തയ്യാറെടുക്കുന്നതായാണ് സൂചനകൾ.അമിത് ഷാ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ അദ്ദേഹത്തെ അനുനയിപ്പിക്കാൻ ശ്രമങ്ങൾ നടത്തുകയാണെന്നും അതിനാലാണ് രാജിയുമായി സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണത്തിന് മുതിരാത്തതെന്നുമാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അണ്ണാമലൈ ഇപ്പോഴും രാജ്യതലസ്ഥാനത്ത് തുടരുന്നതിനാൽ ചർച്ചകളിലെ അന്തിമ തീരുമാനം എന്താകുമെന്നത് ശ്രദ്ധേയമാണ്.