ഗണഗീതം പാടിയതില്‍ തെറ്റില്ല; കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍

ആര്‍എസ്എസ് ഗണഗീതം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പാടിയതിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. ദേശഭക്തിയാണ് ഗാനത്തിന്റെ ആശയം. ഗാനത്തിന്റെ ഒരു വാക്കില്‍ പോലും ആര്‍ എസ് എസിനെ പരാമര്‍ശിക്കുന്നില്ലൈന്നും മന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു. ബിജെപി എല്ലാ വേദികളിലും ഇത് ആലപിക്കണമെന്നും കേന്ദ്ര മന്ത്രി ആഹ്വാനം ചെയ്തു.

വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സിപിഐഎം ശ്രമമാണിതെന്ന് ജോര്‍ജ് കുര്യന്‍ കുറ്റപ്പെടുത്തി. ഗാനത്തിന്റെ ഒരു വാക്കില്‍ പോലും ആര്‍ എസ് എസിനെ പരാമര്‍ശിക്കുന്നില്ല. കുട്ടികള്‍ ഇത് പാടിയതില്‍ തെറ്റില്ലെന്നും ആര്‍ എസ് എസ് പാടുന്ന വന്ദേമാതരം പാര്‍ലമെന്റില്‍ പാടുന്നില്ലേയെന്നും കേന്ദ്രമന്ത്രി ചോദിച്ചു. കോണ്‍ഗ്രസ് ആദ്യം ഗണഗീതം പാടിയ ശിവകുമാറിനെ തിരുത്തട്ടെയെന്നും അദേഹം പറഞ്ഞു.

ഗണഗീതത്തിന്റെ അര്‍ഥം പറഞ്ഞായിരുന്നു കേന്ദ്രമന്ത്രിയുടെ ന്യായീകരണം. ഗണഗീതത്തിന് എന്താണ് കുഴപ്പമെന്ന് കേന്ദ്രമന്ത്രി ചോദിച്ചു. ഹൃദ്രോഗിയെ നിലത്ത് കിടത്തി ചികിത്സിക്കുന്ന ലോകത്തെ ഒന്നാമത്തെ ആരോഗ്യ കേന്ദ്രമുള്ള കേരളത്തില്‍ ഇതൊക്കെ തെറ്റായിരിക്കുമെന്ന് കേന്ദ്രമന്ത്രി പരിഹസിച്ചു. അതേസമയം സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അന്വേഷണത്തിന് നിര്‍ദേശം നല്‍കി.