ശബരിമല സ്വർണക്കൊള്ലയിൽ ഇന്ന് നിർണായകം; ശാസ്‌ത്രീയ പരിശോധനാ ഫലം ഹൈക്കോടതിയിൽ സമർപ്പിക്കും

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ അന്തിമ അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കോടതിയിൽ സമർപ്പിക്കും. ജംഷഡ്‌പൂരിലെ ലാബിൽ നടത്തിയ പരിശോധനാ ഫലത്തെക്കുറിച്ചുള്ള വിവരങ്ങളും അന്വേഷണ സംഘം കോടതിയെ അറിയിച്ചേക്കുമെന്നാണ് വിവരം. കഴിഞ്ഞ വർഷം പി എസ് പ്രശാന്തിന്റെ നേതൃത്വത്തിലുള്ള ദേവസ്വം ഭരണസമിതിയുടെ കാലത്ത് നടത്തിയ സ്വർണം പൂശലിൽ എന്തെങ്കിലും ക്രമക്കേട് നടന്നിട്ടുണ്ടോ എന്നറിയാൻ ഈ ഫലത്തിലൂടെ സാധിക്കും. തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് തിരിച്ചടിയുണ്ടാക്കിയ കേസ് കൂടിയാണിത്.

നാല് മാസം മുമ്പാണ് സാമ്പിളുകൾ പരിശോധനയ്‌ക്കയച്ചത്. കേസന്വേഷണത്തിൽ ഈ പരിശോധനാഫലം നിർണായകമാകും. സ്വർണാപ്പാളികൾ മാറ്റിയിട്ടില്ലെന്ന് കണ്ടെത്തിയതായാണ് സൂചന. സ്വർണപ്പാളികൾക്ക് മുകളിൽ പൂശിയ സ്വർണം മാത്രമാണ് തട്ടിയെടുത്തതെന്നും എസ്‌ഐടിക്ക് ലഭിച്ച നിർണായക പരിശോധനാഫലത്തിലുണ്ടെന്നും വിവരമുണ്ട്.

നഷ്‌ടപ്പെട്ട സ്വർണത്തിന്റെ ഏകദേശ അളവും പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.പരിശോധനാഫലം ലഭിച്ച സാഹചര്യത്തിൽ ഉടൻ കുറ്റപത്രം സമർപ്പിച്ചേക്കും. പരിശോധനാഫലം വൈകിയതിനാലാണ് കേസിൽ കുറ്റപത്രം വൈകിയത്. ഈ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ശബരിമലയിൽ നിന്ന് എത്ര സ്വർണം നഷ്‌ടപ്പെട്ടു എന്ന് കണ്ടെത്താൻ കഴിയൂ. കേസിൽ എന്ന് കുറ്റപത്രം സമർപ്പിക്കാനാകുമെന്നും എസ്‌ഐടി ഇന്ന് കോടതിയെ അറിയിക്കും.