ഗ്രൂപ്പ് പോരിനിടെ തിളങ്ങുമോ ബിജെപിയുടെ ‘രാജീവ്’ പരീക്ഷണം; പുതിയ അദ്ധ്യക്ഷൻ കാത്തിരിക്കുന്ന വെല്ലുവിളികൾ

തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതോടെ കേരളത്തിൽ ബിജെപി ലക്ഷ്യമിടുന്നത് പുതിയ രാഷ്ട്രീയ പരീക്ഷണം. സംസ്ഥാന നേതൃത്വത്തിലെ പ്രബല നേതാക്കളെ ഒഴിവാക്കി രാജീവിനെ ഇറക്കണമെങ്കിൽ കേന്ദ്രം മനസിൽ കാണുന്നത് കൃത്യമായ പദ്ധതികളാണ്. എന്നാൽ സംഘപരിവാർ പശ്ചാത്തലമോ, മുന്നണി രാഷ്ട്രീയത്തിലെ തന്ത്രങ്ങൾ ഒട്ടും വശമില്ലെന്നും കരുതുന്ന രാജീവിന് കേരളം എത്രമാത്രം വെല്ലുവിളി സൃഷ്ടിക്കുമെന്ന് കണ്ടറിയണം. തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പ്, കേരളത്തിലെ നേതാക്കൾക്കിടെയിലെ ഗ്രൂപ്പ് പോര് അടക്കം രാജീവ് നേരിടേണ്ട വെല്ലുവിളികൾ എന്തൊക്കെയാവും?

പികെ കൃഷ്ണദാസ്- വി മുരളീധര പക്ഷത്തിന്റെ എല്ലാ പ്രതീക്ഷയും തെറ്റിച്ചുകൊണ്ടാണ് രാജീവ് അദ്ധ്യക്ഷ പദത്തിലേക്ക് എത്തുന്നത്. സംസ്ഥാനത്തെ പാർട്ടിയുടെ വളർച്ചയ്ക്ക് ഏറ്റവും തടസം നിൽക്കുന്നത് നേതാക്കൾക്കിടയിലെ ഗ്രൂപ്പ് പോരാണെന്ന് കേന്ദ്ര നേതൃത്വത്തിന് കൃത്യമായ ബോദ്ധ്യമുണ്ട്. ഇരുപക്ഷത്ത് നിന്ന് ആരെങ്കിലും അദ്ധ്യക്ഷ സ്ഥാനത്തെത്തിയാൽ ഇതിന് ഒരു കുറവുണ്ടാകില്ലെന്ന് കേന്ദ്ര നേതൃത്വത്തിന് റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. ആ സാചര്യത്തിലാണ് രാജീവിനെ തലപ്പത്തേക്ക് നിയോഗിച്ചത്. എന്നാൽ ഇരു ഗ്രൂപ്പുകളെയും ഒരുമിച്ച് കൊണ്ടുപോകുന്നത് രാജീവിനെ സംബന്ധിച്ച് വെല്ലുവിളി നിറഞ്ഞ ഒന്നാണ്.വരാനിരിക്കുന്ന തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകളാണ് രാജീവിന് മുന്നിലുള്ള മറ്റൊരു വെല്ലുവിളി. ലോക്സഭ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയുടെ വിജയവും വോട്ട് വിഹിതത്തിലെ വർദ്ധനയും തന്റെ കഴിവാണെന്ന് വിശ്വസിച്ചാണ് കെ സുരേന്ദ്രൻ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നത്.

ഇനി നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ നേതാക്കളെ ഏകോപിപ്പിച്ച് നേട്ടമുണ്ടാക്കേണ്ടത് രാജീവിന്റെ ചുമതലയാണ്. എന്നാൽ ജില്ലാ നേതാക്കളുമായോ സംസ്ഥാനത്തെ പ്രധാന നേതാക്കളുമായോ രാജീവിന് അടുത്ത പരിചയമോ സമ്പർക്കമോ ഇല്ല. ഈ പോരായ്മകളെ അതിജീവിച്ച് വേണം രാജീവിന്റെ കേരളത്തിലെ പ്രവർത്തനം.കർണാടകത്തിൽ നിന്ന് സ്വതന്ത്രനായി രാജ്യസഭയിലെത്തിയാണ് രാജീവ് ചന്ദ്രശേഖറിന്റെ രാഷ്ട്രീയം തുടങ്ങുന്നത്. കേരളത്തിൽ സംസ്ഥാന നേതൃത്വത്തിൽ എത്തിയ നേതാക്കൾക്ക് ഉണ്ടാകുന്ന രാഷ്ട്രീയ പ്രവർത്തന മേഖല രാജീവിനില്ല. സംഘപരിപാർ സംഘടനകളുമായോ ആർഎസ്എസുമായോ അടുത്ത ബന്ധം ഉണ്ടാക്കിയെടുക്കാൻ രാജീവിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിലെത്തിയ രാജീവിന് മുന്നണി രാഷ്ട്രീയത്തിലെ പരിചയക്കുറവും വെല്ലവിളി സൃഷ്ടിച്ചേക്കും. എന്നാൽ എല്ലാ പോരായ്മകളെയും പെട്ടെന്ന് മറികടക്കാനുള്ള രാജീവിന്റെ കഴിവാണ് പിന്തുണയ്ക്കുന്നവർ പ്രധാനമായും ചൂണ്ടിക്കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *