തിരുവനന്തപുരം ജനറല്‍ ആശുപത്രി പരിസരത്ത് പരസ്പരം ഏറ്റുമുട്ടി യുവാക്കള്‍

തിരുവനന്തപുരം: ജനറൽ ആശുപത്രി പരിസരത്ത് യുവാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. വെള്ളിയാഴ്ച രാത്രിയാണ് രണ്ട് സംഘങ്ങളായി തിരിഞ്ഞ് യുവാക്കൾ കൂട്ടത്തല്ല് നടത്തിയത്.
തമ്പാനൂർ മേഖലയിലെ ഒരു ബാറിൽ നടന്ന സംഘർഷത്തിന്റെ തുടർച്ചയാണ് ആശുപത്രി പരിസരത്ത് അരങ്ങേറിയതെന്നാണ് സൂചന. ബാറിലെ സംഘർഷത്തിന് ശേഷം ആശുപത്രിയിൽ ചികിത്സ തേടിയ യുവാക്കളോട് പ്രതികാരം ചെയ്യാനെത്തിയ മറ്റൊരു സംഘമാണ് അക്രമത്തിന് തുടക്കമിട്ടത്.
സംഘർഷം രൂക്ഷമായതോടെ ഹെൽമെറ്റും കൈയിൽ കിട്ടിയ ആയുധങ്ങളും ഉപയോഗിച്ച് യുവാക്കൾ പരസ്പരം ഏറ്റുമുട്ടി. പാർക്കിംഗ് ഗ്രൗണ്ടിൽ അരങ്ങേറിയ സംഘർഷം തടയാൻ ആശുപത്രി ജീവനക്കാർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് പോലീസിൽ വിവരം അറിയിച്ചെങ്കിലും പോലീസ് എത്തുന്നതിന് മുമ്പ് യുവാക്കൾ കടന്ന് കളഞ്ഞു.
ജനറൽ ആശുപത്രിയിലെ സംഘർഷത്തിൽ പരിക്കേറ്റ യുവാക്കൾ മെഡിക്കൽ കോളജിൽ ചികിത്സ തേടിയ വേളയിൽ വീണ്ടും ഏറ്റുമുട്ടിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.