രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം നിഷേധിച്ചു; 22വരെ റിമാന്റില്‍

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കോടതി ജാമ്യം നിഷേധിച്ചു. ഈമാസം 22വരെ റിമാന്റ് ചെയ്തു.

രണ്ടുതവണ വൈദ്യപരിശോധന നടത്തിയതിന് ശേഷമാണ് ജാമ്യം നിഷേധിച്ചത്. ആരോ?ഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് കോടതിയെ അറിയിച്ചിരുന്നു. വഞ്ചിയൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (3) ആണ് പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയത്.

ഗുരുതര ആരോഗ്യപ്രശ്‌നമില്ലെന്ന് പരിശോധനയില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് റിമാന്‍ഡ് ചെയ്തത്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലായിരുന്നു മെഡിക്കല്‍ പരിശോധന. നേരത്തേ ഫോര്‍ട്ട് ആശുപത്രിയിലാണ് ആദ്യം മെഡിക്കല്‍ പരിശോധന നടത്തിയത്.

പ്രതിഷേധം കണക്കിലെടുത്ത് വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.പുലര്‍ച്ചെ അടൂരിലെ വീട്ടിലെത്തിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ കന്റോണ്‍മെന്റ് പൊലീസ് ഇന്ന് പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്. അപ്രതീക്ഷിതവും നാടകീയവുമായിരുന്നു പൊലീസിന്റെ നടപടികള്‍. പ്രതിപക്ഷ സമരങ്ങളോടും നേതാക്കളോടും പിന്തുടരുന്ന പതിവ് രീതിയില്‍ നിന്ന് മാറി അതിരാവിലെ പൊലീസ് സംഘം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്റെ അടൂരിലെ വീട്ടിലെത്തി. പ്രദേശിക പ്രവര്‍ത്തകര്‍ പൊലീസിനെ ചെറുക്കാന്‍ ശ്രമിച്ചു. തടസങ്ങള്‍ മാറ്റി അതിവേഗം പൊലീസ് തലസ്ഥാനത്തേക്ക് കുതിച്ചു. സ്റ്റേഷനിലെത്തിച്ചപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനും വിലക്കുണ്ടായി.

രാഹുലിന് ജാമ്യം നല്‍കരുതെന്ന് കോടതിയില്‍ പൊലീസ് പറഞ്ഞു. സമരത്തിനിടെ സ്ത്രീകളെ മുന്നില്‍ നിര്‍ത്തി പൊലീസിനെ പട്ടികകൊണ്ട് അടിച്ചുവെന്ന് ജാമ്യാപേക്ഷ എതിര്‍ത്ത് പൊലീസ് കോടതിയില്‍ പറഞ്ഞു. രാഹുലിന് ജാമ്യം നല്‍കിയാല്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് പൊലീസ് അറിയിച്ചു. സെക്രട്ടറിയേറ്റ മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ നാലാം പ്രതിയാണ് രാഹുല്‍. അനുമതിയില്ലാത്ത സമരം , പൊതുമുതല്‍ നശിപ്പിക്കല്‍, കൃത്യനിര്‍വ്വഹണത്തില്‍ തടസം വരുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിട്ടുളളത്.

 

 

Leave a Reply

Your email address will not be published. Required fields are marked *