കേജ്‌രിവാളിന്റെ ജാമ്യ ഹര്‍ജിയില്‍ വിധി വ്യാഴാഴ്ച; ശക്തമായ എതിര്‍പ്പ് ഉന്നയിച്ച് ഇഡി; ജാമ്യം ലഭിച്ചാലും മുഖ്യമന്ത്രിയുടെ ചുമതല നിര്‍വഹിക്കാന്‍ കഴിയില്ലെന്ന്സുപ്രീംകോടതി

ഡല്‍ഹി : മദ്യനയ അഴിമതി കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന അരവിന്ദ് കേജ്‌രിവാളിന്റെ ഇടക്കാല ജാമ്യ ഹര്‍ജിയില്‍ വിധി മറ്റന്നാള്‍. ഇന്ന് മണിക്കൂറുകള്‍ നീണ്ട വാദമാണ് സുപ്രീംകോടതിയില്‍ നടന്നത്. ജാമ്യം നല്‍കുന്നതിനെ ഇഡിയും കേന്ദ്രസര്‍ക്കാരും ശക്തമായി എതിര്‍ത്തു. സ്ഥിരം കുറ്റവാളിയല്ലെന്നും മുഖ്യമന്ത്രി ജയിലിലായതിനാല്‍ ഫയലുകള്‍ കെട്ടിക്കിടക്കുകയാണെന്നും കേജ്‌രിവാളിന്റെ അഭിഭാഷകനും ഉന്നയിച്ചു. ജാമ്യം നല്‍കിയാലും മുഖ്യമന്ത്രിയുടെ ചുമതലകള്‍ വഹിക്കാന്‍ . കേജ്‌രിവാളിന് കഴിയില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടുകയും ചെയ്തു.

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത് എന്നിവരാണ് ജാമ്യ ഹര്‍ജി പരിഗണിച്ചത്. അരവിന്ദ് കേജ്‌രിവാള്‍ മുഖ്യമന്ത്രിയാണെന്നും സ്ഥിരം കുറ്റവാളിയല്ലെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകനായ മനു അഭിഷേക് സിംഗ്‌വി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ ദില്ലിയില്‍ പല ഫയലുകളും കുടുങ്ങി കിടക്കുന്നു. അഞ്ച് തവണ ഇഡിക്ക് മറുപടി നല്‍കി. പക്ഷേ ഇഡി പ്രതികരിച്ചില്ലെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ ഇഡി ഇതിനെ ശക്തമായി എതിര്‍ത്തു. ഗുരുതരമായ അഴിമതി കേസില്‍ അറസ്റ്റിലായ വ്യക്തിയാണെന്നും ജാമ്യം നല്‍കിയാല്‍ ദുരുപയോഗം ചെയ്യുമെന്നും ഇഡി കോടതിയില്‍ നിലപാടെടുത്തു. സഹതാപത്തിന്റെ പേരില്‍ ജാമ്യം നല്‍കരുത്. പ്രത്യേക വകുപ്പുകള്‍ ഇല്ലാത്തതിനാല്‍ മുഖ്യമന്ത്രി ജയിലിലായത് ഭരണ പ്രതിസന്ധിയുണ്ടാക്കില്ലെന്നും കേന്ദ്ര ഏജന്‍സി വാദിച്ചു. ഇതോടെയാണ് ജാമ്യം നല്‍കിയാലും മുഖ്യമന്ത്രിയുടെ ചുമതലകള്‍ കേജ്‌രിവാളിന് വഹിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയത്. തിരഞ്ഞെടുപ്പ് പ്രചരണത്തിന് മാത്രമായി ജാമ്യം നല്‍കാമെന്നും സുപ്രീംകോടതി വാദത്തിനിടെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *