കോവിഡ് വാക്സിന്‍ പിന്‍വലിച്ചു; കോവിഷീല്‍ഡ് പിന്‍വലിച്ചതിന് പിന്നില്‍ വാണിജ്യപരമായ കാരണങ്ങളെന്ന് അസ്ട്രാസെനക

ഡല്‍ഹി: കോവിഡ് കാലത്ത് ആഗോളവ്യാപകമായി ഉപയോഗിച്ച കോവിഷീല്‍ഡ് വാക്സിന്‍ കമ്പനി പിന്‍വലിച്ചു. വാക്സിന്‍ സ്വീകരിച്ചവരില്‍ രക്തം കട്ടപിടിക്കുന്നതുപോലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാമെന്ന് കമ്പനി കോടതിയില്‍ സമ്മതിച്ച് ദിവസങ്ങള്‍ ശേഷമാണ് കമ്പനിയുടെ തീരുമാനം. വാക്സിന്‍ ഇനി നിര്‍മ്മിക്കില്ലെന്നും ഉപയോഗിക്കില്ലെന്നുമാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

വാണിജ്യപരമായ കാരണങ്ങളാലാണ് തീരുമാനമെന്നാണ് വിശദീകരണം. അസ്ട്രാസെനകയും ഓക്സ്ഫഡ് സര്‍വകലാശാല ചേർന്ന് വികസിപ്പിച്ച വാക്‌സിൻ കോവിഷീൽഡ് എന്ന പേരിൽ ഇന്ത്യയില്‍ വിതരണം ചെയ്തത് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ്. ആഗോള തലത്തില്‍ മൂന്ന് ബില്യണിലധികം ഡോസുകളാണ് വിതരണം ചെയ്യപ്പെട്ടത്.

യൂറോപ്യൻ യൂണിയനിലെ മാർക്കറ്റിംഗ് അംഗീകാരം കമ്പനി സ്വമേധയാ പിൻവലിച്ചു. മറ്റ് രാജ്യങ്ങളില്‍ നിന്നും ഇതേ രീതിയില്‍ കോവിഡ് വാക്സിന്‍ പിൻവലിക്കും. – കമ്പനി പറയുന്നു. അസ്ട്രാസെനക കോവിഡ് വാക്സിന്‍ സ്വീകരിച്ച ചിലർ മരിക്കുകയും ചിലർക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്തെന്ന ആരോപണത്തെ തുടര്‍ന്ന് ലണ്ടനില്‍ കമ്പനി 100 ​​ദശലക്ഷം പൗണ്ടിന്‍റെ കേസ് നേരിടുകയാണ്.

വാക്സീൻ സ്വീകരിച്ചവർക്ക് അപൂർവ സന്ദർഭങ്ങളിൽ രക്തം കട്ടപിടിക്കുകയും (ത്രോംബോസിസ്) പ്ലേറ്റ്ലറ്റ് കുറയുകയും ചെയ്യുന്ന സ്ഥിതി (ത്രോംബോസൈറ്റോപീനിയ) ഉണ്ടാകാമെന്ന് അസ്ട്രാസെനക കോടതിയില്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ കോവിഷീൽഡ് പിൻവലിക്കാനുള്ള തീരുമാനം കേസുമായി ബന്ധപ്പെട്ടതല്ലെന്നാണ് കമ്പനിയുടെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *