തിരുവനന്തപുരം: മെഡിസെപ്പ് ധാരണപത്രം പരസ്യപ്പെടുത്താൻ കഴിയില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. മെഡിസെപ്പ് ധാരണപത്രത്തിൻ്റെ പകർപ്പ് ആവശ്യപ്പെട്ട് ഡോ.എം.കെ. മുനീർ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിനാണ് ധനമന്ത്രിയുടെ ഒളിച്ചു കളി. ഓറിയൻ്റൽ ഇൻഷുറൻസ് കമ്പനിയുമായി നടത്തിയ ധാരണപത്രത്തിൽ സർക്കാരിന് ഒളിക്കാൻ ഏറെയുണ്ട് എന്ന് വ്യക്തം.
വ്യാപക ആക്ഷേപങ്ങളാണ് മെഡിസെപ്പ് പദ്ധതിക്കെതിരെ ഉയരുന്നത്. 2023- 24 ൽ പ്രിമിയം ഇനത്തിൽ 623 കോടി ഇൻഷുറൻസ് കമ്പനിക്ക് ലഭിച്ചപ്പോൾ ക്ലെയിം ആയി കൊടുത്തത് 548 കോടി മാത്രമാണ്. 75 കോടിയുടെ ലാഭം 23 -24 സാമ്പത്തിക വർഷം ഇൻഷുറൻസ് കമ്പനിക്ക് ലഭിച്ചു. വ്യാപകമായി ക്ലെയിമുകൾ വെട്ടിക്കുറച്ചാണ് ഇൻഷുറൻസ് കമ്പനി ലാഭം നേടിയത്.
3 വർഷത്തേക്കാണ് സർക്കാർ കമ്പനിയുമായി കരാറിൽ ഏർപ്പെട്ടത്. ഓറിയൻ്റൽ ഇൻഷുറൻസ് കമ്പനിയുമായുള്ള കരാർ കാലാവധി 2025 ജൂൺ 30 ന് അവസാനിക്കും. പുതിയ ടെണ്ടർ വിളിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ധനവകുപ്പിൽ തയ്യാറായി കൊണ്ടിരിക്കുകയാണ്. പരാതികൾ ഒഴിവാക്കി പദ്ധതി ആകർഷകമാക്കാനാണ് ഉദ്ദേശിക്കുന്നത്.
പ്രീമിയം തുക 1000 രൂപയായി ഉയർത്താനാണ് നീക്കം. ടെണ്ടർ ക്ഷണിച്ചായിരിക്കും ഇൻഷുറൻസ് കമ്പനിയെ തെരഞ്ഞെടുക്കുക. നിലവിലുള്ള ഓറിയൻ്റൽ ഇൻഷുറൻസ് കമ്പനി ടെണ്ടറിൽ പങ്കെടുക്കും എന്നാണ് ലഭിക്കുന്ന സൂചന. അലോപ്പതി ചികിൽസ മാത്രമാണ് നിലവിൽ മെഡിസെപ്പിൽ ഉള്ളത്.
ആയുർവേദത്തിനും, ഹോമിയോക്കും മെഡിസെപ്പിൽ അയിത്തം ആണ്. മാതാപിതാക്കളെ ആശ്രിതരായി ഉൾപ്പെടുത്തുന്ന ജീവനക്കാരിൽ നിന്നും കൂടുതൽ പ്രീമിയം തുക ഈടാക്കാനും നീക്കമുണ്ട്.