പോസ്റ്റ്‌മോർട്ടം നടപടികൾ പുന:രാരംഭിച്ചു, മൂന്ന് പേരുടെ മൃതദേഹങ്ങൾ വിട്ടുനൽകി, കണ്ടെത്തിയത് 23 ശരീരഭാഗങ്ങൾ

തൃശൂർ: വെടിക്കെട്ട് നിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ മരിച്ചവരുടെ പോസ്‌റ്റ്‌മോർട്ടം നടപടികൾ ഇന്ന് രാവിലെ പുനരാരംഭിച്ചു. അഞ്ചുപേരുടെ പോസ്റ്റ്‌മോർട്ടം ഇന്നലെ രാത്രിയോടെ പൂർത്തിയാക്കിയിരുന്നു. ഇതിൽ തിരിച്ചറിഞ്ഞ മൂന്നുപേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. സ്‌ഫോടനത്തിൽ 13 പേർ മരിച്ചതായി സ്ഥിരീകരിച്ചു. ഇതിൽ എട്ട് പേരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ശേഷിക്കുന്നവയുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചു. 23 ശരീരഭാഗങ്ങളും തെരച്ചിലിൽ കണ്ടെത്തിയതായി ഫോറൻസിക് വിഭാഗം അറിയിച്ചു. ഇവയിൽ 11 ശരീരഭാഗങ്ങളുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി. ബാക്കി ഇന്ന് നടക്കും.

ചികിത്സയിൽ കഴിയുന്ന 11 പേരിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. ഇതിൽ രണ്ടുപേർ വെന്റിലേറ്ററിലാണ്. വിവിധ മെഡിക്കൽ കോളേജുകളിൽ നിന്നുള്ള കൂടുതൽ സംഘങ്ങൾ തൃശൂർ മെഡിക്കൽ കോളേജിൽ എത്തി. ഒരു രോഗിക്ക് മൂന്ന് ഡോ‌ക്‌ടർമാരുടെയെങ്കിലും പരിചരണം ഉറപ്പാക്കുമെന്നാണ് ആരോഗ്യമന്ത്രി ഇന്നലെ അറിയിച്ചത്.