അന്തസ്സും ആഭിജാത്യവുമുള്ള സ്ത്രീകള്‍ക്ക് കേരളത്തില്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ പറ്റില്ല: സിമി റോസ് ബെല്‍ ജോണ്‍

തിരുവനന്തപുരം: അന്തസ്സും ആഭിജാത്യവുമുള്ള സ്ത്രീകള്‍ക്ക് കേരളത്തില്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ പറ്റില്ലന്ന് സിമി റോസ് ബെല്‍ ജോണ്‍. ഹൈബിയുടെ യോഗ്യത അല്ലല്ലോ. ഈടന്റെ മകന്‍ ആയത് കൊണ്ടല്ലേ എംപി ആക്കിയത്. എന്ത് കൊണ്ട് പദ്മജയ്ക്ക് കൊടുത്തില്ല?. പദ്മജയെ തോല്പിച്ചതാണ്. ദീപ്തി മേരി വര്‍ഗീസിനെ പുറത്താക്കി, 3 മാസത്തില്‍ അവര്‍ തിരിച്ചെത്തി. രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച മഹേഷ് എംഎല്‍എയ്ക്ക് ഒന്നും സംഭവിച്ചില്ല. കാരണം അയാള്‍ പുരുഷനായത് കൊണ്ടാണ്. വിധവയായ തന്നെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും സിമി റോസ് ബെല്‍ ജോണ്‍ പറഞ്ഞു. വിഡി സതീശന്‍ വന്ന വഴി മറക്കരുത്. പഴയ സ്‌കൂട്ടറില്‍ മണി ചെയ്യിന്‍ തട്ടിപ്പ് നടത്താന്‍ നഗരത്തില്‍ വന്ന കാലം ഉണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ തുടര്‍ഭരണം നഷ്ടപ്പെടുത്തിയ ആളാണ് സതീശനെന്നും സിമി റോസ് ബെല്‍ ജോണ്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ് വിഡി സതീശനടക്കമുള്ളവര്‍ക്കെതിരെ ആരോപണമുന്നയിച്ചതിനെ തുടര്‍ന്നാണ് സിമി റോസ് ബെല്‍ ജോണിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത്. കെപിസിസി പ്രസിഡന്റ് അടക്കം മറ്റു നേതാക്കളുടെ പിന്തുണ ഉണ്ടായിട്ടും പാര്‍ട്ടി ഭാരവാഹിത്വത്തിലേക്ക് വരാന്‍ സതീശന്‍ അനുവദിക്കുന്നില്ല എന്ന ആരോപണമാണ് കഴിഞ്ഞ ദിവസം സിമി സ്വകാര്യ ടിവി ചാനലിലൂടെ ഉന്നയിച്ചത്. കോണ്‍ഗ്രസിലെ വനിതാ നേതാക്കളെയടക്കം അധിക്ഷേപിച്ച മുന്‍ എഐസിസി അംഗവും പിഎസ്സി അംഗവുമായിരുന്ന സിമി റോസ് ബെല്‍ ജോണിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി പുറത്താക്കിയതായി കെപിസിസി ജനറല്‍ സെക്രട്ടറി എം ലിജുവാണ് അറിയിച്ചത്.

രാഷ്ട്രീയ ശത്രുക്കളുടെ ഒത്താശയോടെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിലെ ലക്ഷക്കണക്കിന് വനിതാ നേതാക്കളെയും പ്രവര്‍ത്തകരെയും മാനസികമായി തകര്‍ക്കുകയും അവര്‍ക്ക് മാനഹാനി ഉണ്ടാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സിമി റോസ് ബെല്‍ ജോണ്‍ ആക്ഷേപം ഉന്നയിച്ചതെന്നാണ് കെ പി സി സി വാര്‍ത്താക്കുറിപ്പിലൂടെ പറഞ്ഞത്. കെ പി സി സി രാഷ്ട്രീയകാര്യ സമിതിയിലേയും കെ പി സി സി ഭാരവാഹികളിലേയും വനിതാ നേതാക്കളും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയും അടക്കമുള്ളവര്‍ സിമി റോസ് ബെല്‍ ജോണിനെതിരെ നടപടിയെടുക്കണമെന്ന് സംയുക്തമായി നല്‍കിയ പരാതിയില്‍ കെ പി സി സി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. സിമി റോസ് ബെല്‍ ജോണിന്റെ പ്രവര്‍ത്തി ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് പ്രഥമ ദൃഷ്ട്യാ പാര്‍ട്ടിക്ക് ബോധ്യപ്പെട്ടതിനാലാണ് അച്ചടക്ക നടപടിയെടുത്തതെന്നും കെ പി സി സി വാര്‍ത്താക്കുറിപ്പിലൂടെ വിവരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *