നിതിൻരാജിന്റെ മരണത്തിന് പിന്നിൽ ഓൺലൈൻ ലോൺ ആപ്പിന്റെ പങ്കുമുണ്ടെന്ന് പൊലീസിന് കൂടുതൽ തെളിവ് ലഭിച്ചു

കണ്ണൂർ: ദന്തൽ കോളേജ് ആദ്യവർഷ വിദ്യാർത്ഥി നിതിൻരാജിന്റെ മരണത്തിന് പിന്നിൽ ഓൺലൈൻ ലോൺ ആപ്പിന്റെ പങ്കുമുണ്ടെന്ന് പൊലീസിന് കൂടുതൽ തെളിവ് ലഭിച്ചു. ഏപ്രിൽ ഒൻപതിന് നിതിന്റെ ഫോണിലേക്ക് ഫോൺകോളായും വാട്സാപ്പ് സന്ദേശങ്ങളായുമടക്കം 98 മെസേജുകളാണ് വന്നിരുന്നത്. ‘ഇൻസ്റ്റ പേ’ എന്ന ആപ്പിൽ നിന്നാണ് നിതിൻരാജിന് ഭീഷണി നിരന്തരം വന്നത്.
നിതിൻ രാജിന്റെ അദ്ധ്യാപികയ്ക്കും പിന്നാലെ ഭീഷണി സന്ദേശങ്ങളും കോളുകളും വന്നതോടെ അവർ വിവരം പ്രിൻസിപ്പലിനെ അറിയിച്ചു. അദ്ധ്യാപിക പരാതി നൽകാനുള്ള നിലപാടിലുമായിരുന്നു. ഇതോടെ വെള്ളിയാഴ്ച നിതിനെ പ്രിൻസിപ്പൽ ഓഫീസിലേക്ക് വിളിപ്പിച്ച് കാര്യങ്ങൾ ചോദിച്ചു.എന്നാൽ അദ്ധ്യാപികയുടെ നമ്പർ നൽകിയത് താനല്ലെന്ന് നിതിൻ അറിയിച്ചു. എന്നാൽ നിതിൻരാജ് തന്നെയാണ് നമ്പർ രജിസ്റ്റർ ചെയ്തതെന്ന് കണ്ടെത്തിയെന്നാണ് കോളേജ് അധികൃതർ അറിയിക്കുന്നത്.
തുടർന്ന് നിതിന്റെ ഫോൺ പ്രിൻസിപ്പൽ പിടിച്ചെടുത്തു. ഈ സമയം ഒരു അദ്ധ്യാപകൻ കൂടി ഓഫീസിലുണ്ടായിരുന്നു. ഏറെ വിഷമിച്ചാണ് നിതിൻ ഇവിടെനിന്നും പോയതെന്ന് സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ പ്രതികളെന്ന് കുടുംബവും സഹപാഠികളും വ്യക്തമാക്കിയ രണ്ട് അദ്ധ്യാപകരും ഇതുവരെ പിടിയിലായിട്ടില്ല. ഇവർ ഒളിവിൽ തുടരുകയാണ്.
അന്വേഷണസംഘം ഇന്നലെ തിരുവനന്തപുരത്തെത്തി നിതിന്റെ രക്ഷാകർത്താക്കളുടെയും അയൽവാസികളുടെയും മൊഴിയെടുത്തിരുന്നു. ആരോപണമുയർന്ന അദ്ധ്യാപകനായ ഡോ.എം.കെ റാം നിരന്തരം നിതിനെ ജാതീയമായി അധിക്ഷേപിച്ചിരുന്നെന്ന് സഹപാഠികൾ വ്യക്തമാക്കുന്നു.അതേസമയം നിതിൻരാജിന്റെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ‘കണ്ണൂർ അഞ്ചരക്കണ്ടി സ്വകാര്യ മെഡിക്കൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം അത്യന്തം വേദനയുളവാക്കുന്നതാണ്.
പുരോഗമന കേരളത്തിന് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയാത്ത വാർത്തകളാണ് തിരുവനന്തപുരം ഉഴമലക്കൽ സ്വദേശി നിതിൻരാജിന്റെ മരണത്തെ തുടർന്ന് പുറത്തു വരുന്നത്. മിടുക്കനായ വിദ്യാർത്ഥിയെ മരണത്തിലേക്ക് തള്ളിവിട്ടത് ആരായാലും മാപ്പർഹിക്കാത്ത കുറ്റമാണ് അത്. കേരളമാകെ നിതിൻ രാജിന്റെ കുടുംബത്തിനൊപ്പമാണ്.’ മുഖ്യമന്ത്രി പ്രതികരിച്ചു.