ജനങ്ങള്‍ക്ക് ലഭിക്കേണ്ട നീതി ഒട്ടും വൈകരുത്, അദാലത്തുകള്‍ വലിയ മുന്നേറ്റങ്ങള്‍’ ; മന്ത്രി എ.കെ.ശശീന്ദ്രന്‍

വയനാട് : ജനങ്ങള്‍ക്ക് ലഭിക്കേണ്ട നീതി ഒട്ടും വൈകരുതെന്നും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് പരിഹാരം നീട്ടിക്കൊണ്ടുപോകുന്ന പ്രവണതകള്‍ അവസാനിപ്പിക്കണമെന്നും വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. കല്‍പ്പറ്റ സെന്റ് ജോസഫ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്തുകളുടെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും നിസ്സാരമായ കാര്യങ്ങള്‍ പോലും വകുപ്പുകളുടെ ഏകോപനമില്ലാത്തത് കൊണ്ടും ഉദ്യോഗസ്ഥരുടെ അശ്രദ്ധ കൊണ്ടും നടപ്പാകാതെ പോകുന്നവയിലുണ്ട്. സര്‍ക്കാര്‍ സംസ്ഥാനതലത്തില്‍ എല്ലാ താലൂക്കുകളിലും നടത്തുന്ന കരുതലും കൈത്താങ്ങും അദാലത്തുകള്‍ ജനങ്ങള്‍ നേരിടുന്ന ഒട്ടേറെ ഒട്ടേറെ ജീവല്‍ പ്രശ്‌നങ്ങളുടെ പരിഹാരമാണ്. അദാലത്തുകളില്‍ വലിയ പ്രയോജനങ്ങള്‍ സമൂഹത്തിന് ലഭ്യമാകുന്നുവെന്നത് ആശ്വാസകരമാണ്. അതേ സമയം അദാലത്ത് എല്ലാ പ്രശ്‌നങ്ങളുടെയും പരിഹാരത്തിന്റെ വേദിയല്ലെന്നും അദ്ദേഹം പറഞ്ഞു. 

ജനങ്ങള്‍ക്ക് ന്യായമായും ലഭിക്കേണ്ട അവകാശങ്ങളാണ് അദാലത്തില്‍ പരിഗണിക്കപ്പെടുക. തുടര്‍ പരിശോധനകളും വകുപ്പ് തല പരിശോധനകളും ആവശ്യമുള്ള കേസുകളില്‍ എല്ലാം നിയമാനുസൃതമായി നടക്കും. മുന്‍കൂട്ടി ലഭിച്ച പരാതികള്‍ പോലെ പുതിയ പരാതികളും പരിഗണിക്കും. പരാതികളും അപേക്ഷകളും സൂഷ്മ പരിശോധന നടത്തി പരാതിക്കാരന് നീതിപൂര്‍വ്വം ലഭിക്കേണ്ട അവകാശമാണെങ്കില്‍ കാലതാമസമില്ലാതെ ഏറ്റവും വേഗത്തില്‍ ലഭ്യമാക്കുകയെന്നതാണ് ലക്ഷ്യമെന്ന് മന്ത്രി കൂട്ടിച്ചേര്ർത്തു. 

പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി ഒ.ആര്‍.കേളു ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഡി.ആര്‍.മേഘശ്രീ, എ.ഡി.എം കെ.ദേവകി,  വെസ്റ്റഡ് ഫോറസ്റ്റ് സി.സി.എഫ് കെ.വിജയാനന്ദ്, സബ്കളക്ടര്‍ മിസല്‍ സാഗര്‍ ഭരത്, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വരുണ്‍ ഡാലിയ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *