‘യു പ്രതിഭയുടെ മകനെ കേസിൽ കുടുക്കിയത് സിപിഎമ്മിന്റെ അറിവോടെ’; വിമർശനവുമായി ബിജെപി

ആലപ്പുഴ: കഞ്ചാവ് കൈവശം വച്ചതിന് മകനെയും കൂട്ടുകാരെയും എക്സൈസ് സംഘം പിടികൂടിയ സംഭവത്തിൽ യു പ്രതിഭ എംഎൽഎയ്ക്ക് പിന്തുണയുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി ഗോപാലകൃഷ്‌ണൻ. കേസിന് പിന്നിൽ ചരട് വലിച്ചത് കമ്മ്യൂണിസ്റ്റ് സാഡിസമാണ്. സിപിഎമ്മിന്റെ അറിവോടെ പ്രതിഭയുടെ മകനെ കേസിൽ കുടുക്കിയതോ കുടുങ്ങിയതോ ആണെന്ന് ഉറച്ചുവിശ്വസിക്കുന്നതായും ബി ഗോപാലകൃഷ്‌ണൻ വ്യക്തമാക്കി. ഫേസ്‌ബുക്ക് കുറിപ്പിലൂടെയായിരുന്നു വിമർശനം.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം അഡ്വ പ്രതിഭ എംഎൽഎയെ വളഞ്ഞിട്ട് സൈബർ ആക്രമണം നടത്തി മാനസികമായി പീഡിപ്പിക്കുന്ന രീതിയോട് യോജിക്കാൻ ആവില്ല. ഇതിന്റെ പിന്നിൽ ചരട് വലിച്ച കമ്മ്യൂണിസ്റ്റ് സാഡിസം അനീതിയും അപലപനീയവുമാണ്. സിപിഎം നേതൃത്വത്തിന്റെ അറിവോടെ കഞ്ചാവ് കേസിൽ അവരുടെ മകനെ കുടുക്കിയതേ കുടുങ്ങിയതോ ആണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. അവർ ഒരു എംഎൽഎ മാത്രമല്ല. ഒരു സ്ത്രീയാണ്, അമ്മയാണ്. എന്തിന്റെ പേരിൽ ആണെങ്കിലും ഇമ്മാതിരി വളഞ്ഞിട്ട് ആക്രമിക്കുന്നത് ജുപ്സാവഹമാണ്.യു പ്രതിഭ എംഎൽഎയുടെ മകൻ കനിവും കൂട്ടുകാരും കഞ്ചാവ് കൈവശം വച്ചതായും ഉപയോഗിച്ചതായുമുള്ള എക്സൈസിന്റെ എഫ്.ഐ.ആർ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. കേസിൽ ഒമ്പതാം പ്രതിയാണ് കനിവ്.

മകനെതിരെ പുറത്തുവന്നത് വ്യാജ വാർത്തയാണെന്ന വിശദീകരണവുമായി ഫേസ്ബുക്ക് ലൈവിലൂടെ യു പ്രതിഭ രംഗത്തുവന്നതിന് പിന്നാലെയാണ് പ്രഥമ വിവര റിപ്പോർട്ട് പുറത്തായത്. മാദ്ധ്യമങ്ങൾ കള്ളവാർത്ത നൽകിയെന്നും നിയമനടപടി സ്വീകരിക്കുമെന്നുമായിരുന്നു എംഎൽഎയുടെ വാദം.കനിവിന് പുറമേ സുഹൃത്തുക്കളായ തകഴി വടക്കേപറമ്പിൽ സച്ചിൻ (21), വെറ്റേടൽ പറമ്പിൽമിഥുൻ (24), തോട്ടക്കടവിൽ ജെറിൻ (21), മേത്തുംമാടം ജോസഫ് സോളൻ ( 22), തൈച്ചിറയിൽ ബെൽസൺ (22), വടക്കേപറമ്പിൽ സഞ്ജിത്ത് (20), അഖിലം വീട്ടിൽ അഭിഷേക് ( 23), കളക്കെട്ട് ചിറ സോജൻ (22) എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.

സംഘത്തിൽ നിന്ന് മൂന്നുഗ്രാം കഞ്ചാവ്, കഞ്ചാവ് കലർന്ന പുകയില മിശ്രിതം, പള്ളഭാഗത്ത് ദ്വാരമുള്ള പ്ലാസ്​റ്റിക് കുപ്പി, പച്ച പപ്പായത്തണ്ട് എന്നിവ കണ്ടെത്തിയതായും മഹസറിലുണ്ട്.ശനിയാഴ്ച ഉച്ചയ്ക്ക് 1.10 ഓടെ തകഴി പഞ്ചായത്ത് ആറാം വാർഡിൽ പുലിമുഖം ബോട്ടുജെട്ടിക്ക് വടക്കുവശം പുലിമുഖം തോടിന്റെ കരയിലെ ബണ്ടിൽ നിന്നാണ് കനിവിനെയും കൂട്ടുകാരെയും മഫ്തിയിലെത്തിയ എക്സൈസ് സംഘം പിടികൂടിയത്. യുവാക്കൾ സംഘം ചേർന്ന് ലഹരി ഉപയോഗിക്കുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കേസെടുത്തശേഷം പിന്നീട് ജാമ്യത്തിൽ വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *