റീ എഡിറ്റിം​ഗ് സമ്മർദ്ദത്തിന്റെ പുറത്തല്ല ; കൂട്ടായ തീരുമാനം, മുരളി ​ഗോപിയും നിലപാടിനൊപ്പം : ആന്റണി പെരുമ്പാവൂര്‍

എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി നിർമാതാവ് ആന്റണി പെരുമ്പാവൂർ. തെറ്റുകള്‍ തിരുത്തുക എന്നത് ഞങ്ങളുടെ ചുമതല ആണെന്നും പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും ആന്റണി മാധ്യമങ്ങളോട് പറഞ്ഞു. റീ എഡിറ്റിം​ഗ് എല്ലാവരുടെയും സമ്മതപ്രകാരമാണെന്നും അല്ലാതെ ആരുടെയും സമ്മർദ്ദം കാരണമല്ലെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

‘ഭയം എന്നുള്ളതല്ല. നമ്മൾ ഈ സമൂഹത്തിൽ ജീവിക്കുന്നതാണല്ലോ. ഞങ്ങൾ ഒന്നിച്ച് എടുത്ത തീരുമാനമാണ് റീ എഡിറ്റ്. രണ്ട് മിനിറ്റും ചെറിയ സെക്കന്റും മാത്രമാണ് കട്ട് ചെയ്തിരിക്കുന്നത്. വേറെ ആരുടെയും നിർദ്ദേശപ്രകാരമല്ല ഈ മാറ്റം. ഞങ്ങളുടെ ഇഷ്ടപ്രകാരം ചെയ്തതാണ്. ഞങ്ങൾക്കിടയിൽ വിയോജിപ്പ് ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. എല്ലാവരുടെയും സമ്മതത്തോടെയാണ് റീ എഡിറ്റ് ചെയ്തത്. മോഹൻലാൽ സാറിന് ഈ സിനിമയുടെ കഥ അറിയാം എനിക്കറിയാം മറ്റെല്ലാവർക്കും അറിയാം.

പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ല. ഞങ്ങൾ എത്രയോ വർഷമായി അറിയാവുന്ന ആളുകളാണ്. ഞങ്ങൾ ഒന്നിച്ചെടുത്ത തീരുമാനമാണ് എമ്പുരാൻ നിർമിക്കണമെന്നും വരണമെന്നും. മോഹൻലാലിന് സിനിമ അറിയില്ല എന്ന് പറയുന്നതിനോട് ഞങ്ങൾക്ക് യോജിപ്പില്ല. സിനിമയിൽ തെറ്റ് എന്തെങ്കിലും ഉണ്ടെങ്കിൽ അത് കറക്ട് ചെയ്യേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്വമാണ്. റീ എഡിറ്റിം​ഗ് ആരുടെയും ഭീഷണിയായിട്ട് കരുതരുത്. വിവാദത്തിലേക്ക് പോകേണ്ട കാര്യമില്ല. ജനങ്ങളെല്ലാം വളരെ സന്തോഷത്തോടെ സിനിമ ഏറ്റെടുത്ത് കഴിഞ്ഞു. ഞങ്ങൾക്ക് ശരിയെന്ന് തോന്നിയതാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. എന്നാണ് ആന്‍റണി പെരുമ്പാവൂര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *