ജനറൽ സീറ്റുകളിൽ ദളിതരെ മത്സരിപ്പിക്കണം: ചെറിയാൻ ഫിലിപ്പ്

അടുത്ത കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ദളിതരെ സംവരണത്തിൻ്റെ തടവറയിൽ ഒതുക്കാതെ ജനറൽ സീറ്റുകളിൽ മത്സരിപ്പിക്കാൻ രാഷ്ട്രീയ കക്ഷികൾ തയ്യാറാവണമെന്ന് ചെറിയാൻ ഫിലിപ്പ്കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ ദളിത് കോൺഗ്രസ് നടത്തിയ അയ്യൻകാളിയുടെ 84-ാം ചരമവാർഷിക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
1980-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ദളിതനായ കെ. കുഞ്ഞമ്പുവിനെ ജനറൽ സീറ്റായ കണ്ണൂരിൽ മത്സരിപ്പിച്ചു ജയിപ്പിക്കാൻ മുൻകൈ എടുത്തത് എ.കെ. ആൻ്റണിയാണ്. പിന്നീട് ഈ പാരമ്പര്യം ആരും പിന്തുടർന്നില്ല. വോട്ടുബാങ്കു രാഷ്ട്രീയം കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കിയിരിക്കുകയാണ്. സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിൽ രാഷ്ട്രീയ കക്ഷികൾ ജാതി – മത സമവാക്യങ്ങൾ പാലിക്കുകയും വർഗ്ഗീയ കാർഡിറക്കി വോട്ടു പിടിക്കുകയും ചെയ്യുന്ന ദുഷ്പ്രവണതയ്ക്ക് അന്ത്യംകുറിക്കണം.
അനാചാരങ്ങളുടെ ചങ്ങല പൊട്ടിച്ച് അധ:സ്ഥിതരിൽ ആത്മവിശ്വാസം വളർത്തിയ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിപ്ലവകാരിയും സാമൂഹ്യ പരിഷ്കർത്താവുമായിരുന്നു മഹാനായ അയ്യങ്കാളിയെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു. ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് എ.കെ.ശശി അദ്ധ്യക്ഷത വഹിച്ചു. കെ. പി. സി. സി ജനറൽ സെക്രട്ടറി ജി.എസ് ബാബു, നെയ്യാറ്റിങ്കര സനൽ, ദളിത് കോൺഗ്രസ് ഭാരവാഹികളായ ശാസ്തമംഗലം വിജയൻ,വേണു ഗോപാൽ വിളങ്ങര, എസ്. അനിത, ഇടക്കോട് ജനാർദ്ദനൻ, കോളിയൂർ ചന്ദ്രൻ, കാലടി അനിൽ, എം.സി സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.