‘കെ.സി’; നിശബ്ദനായ പോരാളി ; കളം അറിഞ്ഞ് കരുക്കൾ നീക്കുന്ന കോൺഗ്രസിന്റെ ചാണക്യൻ

കരുണാകരൻ മുതൽ ഉമ്മൻ ചാണ്ടി വരെയുള്ള കോൺഗ്രസ് നേതാക്കളെല്ലാം ജനമനസ്സിൽ സ്ഥാനമുറപ്പിച്ചത് അവർക്ക് മാത്രം സ്വന്തമായ ഒരു രാഷ്ട്രീയ ശൈലികൊണ്ടാണ്. ഇന്നത്തെ കോൺഗ്രസിൽ ആ ശ്രേണിയിലേക്ക് ഉയർത്തി കാണിക്കാൻ കഴിയുന്ന ചുരുക്കം നേതാക്കളിൽ ഒരാൾ കെ.സി വേണുഗോപാൽ ആണെന്ന് തെളിയിച്ച തിരഞ്ഞെടുപ്പാണ് നിലമ്പൂരിൽ കഴിഞ്ഞത്. സ്ഥാനാർഥി പ്രഖ്യാപനം. മുതൽ കോൺഗ്രസിന് നേരെ വന്ന എല്ലാ ആക്രമണങ്ങളുടെയും മുന അദ്ദേഹം ഒടിച്ചു. യാതൊരു വിവാദത്തിനും ഇടയില്ലാത്ത വിധം കെ.സി വേണുഗോപാലിന്റെ നേതൃത്വത്തിൽ സ്ഥാനാർത്ഥിയെ നിർണ്ണയിച്ചത്.

ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കുന്നതിൽ ജോയിയുടെ കൂടെ സമ്മതം ഉറപ്പ് വരുത്തി. മറ്റാരേക്കാളും സജീവമായി ജോയി തെരഞ്ഞെടുപ്പിൽ
ഷൗക്കത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചു. ഈ നിർദ്ദേശം മുന്നോട്ട് വച്ചതും കെ സിയായിരുന്നു. നിലമ്പൂരിൽ സംഘടനയ്ക്കും മുന്നണിക്കുമുള്ളിൽ ഉണ്ടായിരുന്ന സകല അസ്വാരസ്യങ്ങളെയും തിരഞ്ഞെടുപ്പിന് മുൻപ് തന്നെ കൃത്യമായി ഇടപെട്ട് പരിഹരിക്കാൻ കെ.സി വേണുഗോപാലിന് കഴിഞ്ഞു. ലീഗ് നേതൃത്വവുമായി ഒട്ടനവധി കൂടിക്കാഴ്ചകൾ നടത്തി നിലമ്പൂരിൽ ആദ്യാവസാനം ലീഗിന്റെ ഏറ്റവും മികച്ച പ്രവർത്തനം ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുവരുത്തി.

പി വി അൻവർ കോൺഗ്രസ് സ്ഥാനാർഥിക്കെതിരെ രം​ഗത്തെത്തിയപ്പോൾ വ്യക്തി താല്പര്യങ്ങൾക്കും മുകളിലാണ് സംഘടനയെന്ന് കെ.സി വേണുഗോപാൽ പ്രഖ്യാപിച്ചു. ഒരു യുവ നേതൃനിരയെ കെപിസിസിക്ക് സമ്മാനിച്ച കെ.സി വേണുഗോപാലിന്റെ തീരുമാനം ഏറ്റവുമധികം പാർട്ടിക്ക് ഉപകാരപ്പെട്ട തിരഞ്ഞെടുപ്പ് കൂടിയാണ് നിലമ്പൂരിൽ കഴിഞ്ഞത്. ഷാഫിയും വിഷ്ണുനാഥും അനിൽകുമാറും അടങ്ങുന്ന യുവ നേതൃത്വം എണ്ണയിട്ട യന്ത്രം പോലെ നിലമ്പൂരിൽ പ്രവർത്തിച്ചു. കെ.സി വേണുഗോപാലിന്റെ നേതൃത്വത്തിൽ മണ്ഡലത്തിലുടനീളം പലതവണ സർവ്വേകൾ നടത്തി. എവിടെയൊക്കെയാണ് സംഘടനാ തലത്തിൽ പോരായ്മകൾ ഉള്ളതെന്ന് കൃത്യമായി കണ്ടെത്തി. അവിടെങ്ങളിലെല്ലാം പരിഹാരവുമായി കെ.സി വേണുഗോപാൽ നേരിട്ടെത്തി. സംഘടനയ്ക്ക് അവശ്യമായ തിരഞ്ഞെടുപ്പ് വിഭവങ്ങളും ദേശീയ നേതൃത്വത്തിന്റെ പിന്തുണയും കൃത്യമായി ഉറപ്പ് വരുത്തി.

ശബ്ദകോലാഹലങ്ങളും അവകാശവാദം ഉന്നയിക്കലുമാണ് രാഷ്ട്രീയ പ്രവർത്തനമെന്ന് കരുതിയിരുന്ന പലർക്കും മാതൃകയാക്കാവുന്ന പ്രവർത്തനം കൂടിയാണ് കെ.സി നിലമ്പൂരിൽ കാഴ്ചവച്ചതെന്നാണ് യു ഡി എഫ് വിലയിരുത്തൽ. പരാജയങ്ങളിൽ അദ്ദേഹത്തെ പഴിക്കാൻ കഴുകൻ കണ്ണുകളുമായി കാത്തിരിക്കുന്നവർ പാർട്ടി വിജയിക്കുമ്പോൾ പക്ഷേ അതിന്റെ പേരിൽ അദ്ദേഹത്തെ അംഗീകരിക്കാൻ തയ്യാറാകുന്നില്ലെന്ന പരാതി യു ഡി എഫിൽ ചിലർക്കുണ്ട്. അവകാശവാദങ്ങൾ ഇല്ലാതെ പ്രസ്ഥാനത്തിന് വേണ്ടി രാപകലില്ലാതെ പ്രവർത്തിക്കുന്ന ഈ കെ.സി വേണുഗോപാൽ സ്‌കൂൾ ഓഫ് പൊളിറ്റിക്സിൽ കോൺഗ്രസിന്റെ ഭാവി സുരക്ഷിതമാണെന്ന് നിലമ്പൂർ തിരഞ്ഞെടുപ്പ് അടിവരയിടുന്നു എന്ന നിരീക്ഷണം ചിലർ പങ്ക് വയ്ക്കുന്നു.