കാന്തപുരം എന്തു കുന്തമെടുത്ത് എറിഞ്ഞാലും പറയാനുള്ളത് താന്‍ പറയും; വെള്ളാപ്പള്ളി നടേശന്‍

കൊച്ചി: കാന്തപുരം എന്തു കുന്തമെടുത്ത് എറിഞ്ഞാലും പറയാനുള്ളത് താന്‍ പറയുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഒരു സമുദായത്തിനും താന്‍ എതിരല്ല. എന്നാല്‍ സാമൂഹിക നീതിക്കുവേണ്ടി ഇന്നും പറയും. നാളെയും പറയും. തന്നെ ജാതിക്കോമരമായാണ് ചിത്രീകരിക്കുന്നത്. താന്‍ എന്തു തെറ്റാണ് ചെയ്തത്. കാന്തപുരം എന്തു കുന്തമെടുത്തെറിഞ്ഞാലും പറയാനുള്ളത് പറഞ്ഞിരിക്കും. മുട്ടാളന്മാര്‍ക്കു മുന്നില്‍ മുട്ടുമടക്കില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

യഥാര്‍ത്ഥ വര്‍ഗീയവാദി ആരാണ്? ലീഗല്ലേ?.. പേരില്‍ തന്നെ പേരില്‍ തന്നെ വര്‍ഗീയതയില്ലേ… പറയുന്നത് ശരിയാണോയെന്ന് പരിശോധിക്കേണ്ടേ. വര്‍ഗീയത പരത്തുന്നുവെന്നാണ് തനിക്കെതിരെ പറയുന്നത്. എന്നാല്‍ കേസെടുത്തോളൂ എന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഞാനാണോ വര്‍ഗീയ ചിന്തയുണ്ടാക്കുന്നത്. ജാതി വിവേചനമാണ് ജാതി ചിന്തയുണ്ടാക്കുന്നത്. ഇത്തരത്തില്‍ ജാതി ചിന്തയുണ്ടാകാതിരിക്കാന്‍, സാമൂഹിക നീതി നടപ്പാക്കാന്‍ എല്ലാ പാര്‍ട്ടികളും മതസംഘടനകളും തയ്യാറായാല്‍ രാജ്യം സമത്വ സുന്ദരമാകും. ജാതി വിദ്വേഷം ഇല്ലാതാകുമെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി കസേര സമുദായത്തിലെ ജനങ്ങള്‍ എനിക്ക് തന്നു. ആ കസേരയില്‍ 30 കൊല്ലം എന്നെ സഹിച്ചു. തനിക്ക് മുമ്പ് ആ കസേരയില്‍ പലര്‍ക്കും ആ കസേരയില്‍ ഇരുന്നുകൊണ്ട് മറ്റു കസേരയിലേക്ക് കയറാനായിരുന്നു താല്‍പ്പര്യം. എന്നാല്‍ സമുദായത്തിനു വേണ്ടി പറയാനും പ്രവര്‍ത്തിക്കുകയും മാത്രമാണ് ചെയ്തത്. അതിനപ്പുറത്തെ ഒരു കസേരയും ആഗ്രഹിച്ചിട്ടില്ല. എനിക്ക് അത്തരം രാഷ്ട്രീയ മോഹമൊന്നുമില്ല. ഇത്ര വര്‍ഷം തന്നെ ജീവിക്കാന്‍ സാധിച്ചത് നിങ്ങളുടെയെല്ലാം പ്രാര്‍ത്ഥന കൊണ്ടാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ഞാന്‍ പാവങ്ങള്‍ക്കു വേണ്ടി നില്‍ക്കുന്നവനാണ്. പണക്കാര്‍ക്ക് വേണ്ടി നില്‍ക്കുന്നവനല്ല. അതുകൊണ്ടു തന്നെ എന്നെ ഇഷ്ടമല്ല. അവരുടെ ഇഷ്ടവും അനിഷ്ടവും തനിക്ക്ഒരു പ്രശ്‌നവുമല്ല. സംഘടിത വോട്ട് ബാങ്ക് സമുദായങ്ങള്‍ പടര്‍ന്നുപന്തലിച്ചു. അസംഘടിത സമുദായം തകര്‍ന്ന് താഴെ വീണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. ജാതി സെന്‍സസ് എടുത്താല്‍ ഓരോ സമുദായവും എവിടെ നില്‍ക്കുന്നു എന്നതിന്റെ ശരിയായ ചിത്രം അറിയാനാകും. സംഘടിത വോട്ടു ബാങ്കായി നില്‍ക്കുന്ന സമുദായം വളര്‍ന്നു പന്തലിച്ചപ്പോള്‍, അസംഘടിതമായ ഈഴവ സമുദായം തകര്‍ന്നു തല കുത്തി താഴെ കിടക്കുകയാണ്. വെള്ളാപ്പള്ളി പറഞ്ഞു.