ഇന്ത്യൻ ആർമിയുടെ ആധുനികവൽക്കരണത്തിനു തുടക്കം കുറിച്ച യുദ്ധം ; കുളച്ചൽ യുദ്ധ വിജയ വാർഷികം സംഘടിപ്പിച്ചു

ഇന്ത്യയുടെ ചരിത്രത്തിലെ സുവർണ വിജയ ഗാഥയായ കുളച്ചൽ യുദ്ധ വിജയത്തിന്റെ വാർഷിക ആഘോഷം സംഘടിപ്പിച്ചു. നു ലോക ചരിത്രത്തിൽ ആദ്യമായി ഒരു യൂറോപ്പ്യൻ സേനയെ ഒരു ഏഷ്യൻ ശക്തി പരാജയപ്പെടുത്തിയ യുദ്ധമായിരുന്നു 1741 ജൂലൈ 31 ലെ കുളച്ചൽ യുദ്ധം. തിരുവിതാംകൂറിൻ്റെ അടിത്തറ പാകിയ ഈ യുദ്ധമായിരുന്നു ഇന്ത്യൻ ആർമിയുടെ ആധുനികവൽക്കരണത്തിനു തുടക്കം കുറിച്ചതും.
തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജിന്റെ അഭിമുഖ്യത്തിലാണ് ആഘോഷം സംഘടിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പൈതൃക യാത്ര കരസേനയുടെ പാങ്ങോടുള്ള കുളച്ചൽ ഗേറ്റിനു സമീപം പുലർച്ചെ 5.30ന് ബ്രിഗേഡ് ക്യാംപ് കമാൻഡന്റ് കിരൺ കെ. നായർ ഫ്ലാഗ്ഓഫ് ചെയ്തു. കുളച്ചലിലെ യുദ്ധവിജയ സ്മാരകത്തിൽ രാവിലെ പുഷ്പാർച്ചന, അനുസ്മരണം, രണ്ടാം പൈതൃക കോൺഗ്രസിന്റെ ഭാഗമായുള്ള പൈതൃക പ്രവർത്തകരുടെ സംഗമം എന്നിവ നടന്നു. ചരിത്രകാരന്മാരായ ഡോ.ടി.പി ശങ്കരൻകുട്ടി നായർ, പ്രഫ എസ്. രാജശേഖരൻ നായർ, പ്രതാപ് കിഴക്കേമഠം, ശങ്കർ ദേവഗിരി, പ്രസാദ് നാരായണൻ, അംബിക അമ്മ എം. എസ്. ശംഭുമോഹൻ, നിസാർ യാക്കൂബ് , ആർ. എസ്. പത്മകുമാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
കുളച്ചൽ യുദ്ധത്തിൽ നായർ സേനയെ നയിച്ച ചെമ്പക രാമൻ പിള്ളയെയും അറുമുഖൻ പിള്ളയെയും നാണുപിള്ളയെയും നാട്ടുപ്പടയെ നയിച്ച പനച്ചിയമ്മാളിനെയും ചേവക പടയെ നയിച്ച രാഘവ ചേകവരെയും കടൽയുദ്ധത്തിൽ പങ്കെടുത്ത മൽസ്യത്തൊഴിലാളികളെയും ചടങ്ങിൽ അനുസ്മരിച്ചു.