സി.പി.എം പ്രവർത്തന പരിപാടിയിലെ ഇപ്പോഴത്തെ മുഖ്യ ഇനം കള്ളവോട്ടിന് സ്റ്റഡി ക്ലാസ് : ചെറിയാൻ ഫിലിപ്പ്

പ്രത്യയശാസ്ത്ര പഠനത്തിനു പകരം ശാസ്ത്രീയമായി വോട്ടർ പട്ടികയിൽ കള്ളവോട്ടുകൾ ചേർക്കാനും ചെയ്യിക്കാനുമുള്ള ബ്രാഞ്ചു തലത്തിലെ സ്റ്റഡിക്ലാസ്സുകളാണ് ഇപ്പോഴത്തെ സി.പി.എം പ്രവർത്തന പരിപാടിയിലെ മുഖ്യ ഇനയിനെന്ന് ചെറിയാൻ ഫിലിപ്പ്. വർഷങ്ങളായി പലയിടത്തും സി.പി.എം ജയിക്കുന്നത് കള്ളവോട്ടുകൾ കൊണ്ടാണ് . വോട്ടർ പട്ടിക പുതുക്കുന്നതോടൊപ്പം അണികൾ വിവിധ പ്രദേശങ്ങളിൽ ഒന്നിലധികം വോട്ടു ചേർക്കും. തെരഞ്ഞെടുപ്പു വേളയിൽ വിരലിലെ മഷി അടയാളം മായിക്കുന്നതിനുള്ള രാസ ദ്രാവകം എല്ലാ ബൂത്തിലും രഹസ്യമായി വിതരണം ചെയ്യും. പാർട്ടി ഗ്രാമങ്ങളിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ബൂത്തുകൾ കയ്യടക്കി വോട്ടു രേഖപ്പെടുത്തും- ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
കള്ളവോട്ട് കാര്യത്തിൽ ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടിയവരാണ് വിവിധ തലങ്ങളിൽ സി.പി.എം നെ നയിക്കുന്നത്. വോട്ടു കണക്ക് വിലയിരുത്തുമ്പോൾ സി.പി.എം-ൻ്റെ പ്രാദേശിക ഘടകങ്ങൾ കള്ളവോട്ടുകൾക്ക് ‘ജനാധിപത്യ വോട്ടുകൾ’ എന്നാണ് പറയാറുള്ളത്. രാഹുൽ ഗാന്ധി വെളിപ്പെടുത്തിയ മഹാരാഷ്ട , കർണ്ണാടക എന്നിവിടങ്ങളിലെ തട്ടിപ്പിനു സമാനമായ സംഭവങ്ങൾ കേരളത്തിലും വർഷങ്ങളായി വ്യാപകമായി നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകിയാൽ യാതൊരു നടപടിയും സ്വീകരിക്കാറില്ലെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.