‘വോട്ട് മോഷണ’ത്തിനെതിരെ റാലിയുമായി രാഹുൽ ഗാന്ധി

വോട്ട് മോഷണത്തിനെതിരെ റാലിയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭരണഘടന ഉയർത്തിക്കാട്ടിയാണ് രാഹുൽ ഗാന്ധി സംസാരിച്ചത്. നമ്മുടെ രാഷ്ട്രനേതാക്കളുടെ ഭാവിവീക്ഷണം ഭരണഘടനയിൽ പ്രതിഫലിക്കുന്നുവെന്നും ഭരണഘടനയുടെ അടിസ്ഥാനം ഒരാൾക്ക് ഒരു വോട്ട് എന്നതാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ത്യയുടെ അടിസ്ഥാന മൂല്യങ്ങൾക്ക് പ്രഹരമേറ്റു. മഹാരാഷ്ട്ര ലോക്സഭയിൽ കോൺഗ്രസ് അടങ്ങുന്ന സഖ്യം നേട്ടമുണ്ടാക്കിയത് നമ്മൾ കണ്ടു. നാല് മാസത്തിനകം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേട്ടമുണ്ടാക്കി. ലോക്സഭയിൽ വോട്ട് ചെയ്യാതിരുന്ന ഒരു കോടി ആളുകൾ നിയമസഭയിൽ വോട്ട് ചെയ്തുവെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി

നമ്മുടെ സഖ്യത്തിന് വോട്ട് കുറഞ്ഞില്ല. ലോക്സഭയിലും നിയമസഭയിലും ഒരേ ശതമാനം വോട്ട് കിട്ടി. പുതുതായി വോട്ട് ചെയ്തവർ അത്ഭുതകരമായി ബിജെപിക്ക് വോട്ട് ചെയ്തു. അന്ന് തന്നെ ഇതിൽ ക്രമക്കേട് ഉണ്ടെന്ന് തങ്ങൾക്ക് തോന്നിയിരുന്നുവെന്നും രാഹുൽ ഗാന്ധി. കർണാടകയിൽ 16 സീറ്റെങ്കിലും കിട്ടുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു. പക്ഷേ ജയിച്ചത് 9 എണ്ണത്തിൽ മാത്രമാണ്. ഞങ്ങൾ തോറ്റതോ തോൽപിക്കപ്പെട്ടതോയെന്നും രാഹുൽ ഗാന്ധി ചോദിച്ചു. ബൂത്തുകളിലെ സിസിടിവി ദൃശ്യം ചോദിച്ചു, സോഫ്റ്റ് കോപ്പി ആയി രേഖകൾ ചോദിച്ചു, കിട്ടിയില്ലെന്നും രാഹുൽ ഗാന്ധി വെളിപ്പെടുത്തി.

ഇന്നലെ ഉന്നയിച്ച ആരോപണങ്ങൾ രാഹുൽ ഗാന്ധി ആവർത്തിച്ചു. ബംഗലൂരു സെൻട്രൽ മണ്ഡലത്തിൽ വ്യാപകമായ ക്രമക്കേട് നടന്നു. ഇരട്ട വോട്ടുകൾ, ഇല്ലാത്ത മേൽവിലാസം, ഒറ്റ വിലാസത്തിൽ നൂറിലധികം വോട്ടർമാർ, വാലിഡ് അല്ലാത്ത ഫോട്ടോകൾ, ഫോം 6- ൻ്റെ ദുരുപയോഗം എന്നിവ ചൂണ്ടിക്കാട്ടിയാണ് രാഹുൽ ആരോപണങ്ങൾ ആവർത്തിച്ചത്. ഒരേ ആൾ കർണാടകയിൽ വോട്ട് ചെയ്ത പിന്നാലെ യുപിയിൽ പോയി വോട്ട് ചെയ്യുമോയെന്നും രാഹുൽ ചോദിച്ചു.