തദ്ദേശ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്‌ലാമിയുമായി സഖ്യമില്ലെന്ന് യുഡിഎഫ്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്‌ലാമിയുമായി സഖ്യമില്ലെന്ന് യുഡിഎഫ്. ജമാഅത്തെ ഇസ്‌ലാമിയുമായി ഒരു ധാരണയും വേണ്ടെന്നാണ് തീരുമാനമെന്ന് യുഡിഎഫ് പറഞ്ഞു. വര്‍ഗീയ പാര്‍ട്ടികളുമായി ധാരണ ഉണ്ടാക്കേണ്ടെന്നാണ് യുഡിഎഫ് തീരുമാനം. യുഡിഎഫ് ലക്ഷ്യമിടുന്നത് മുന്നണി വിപുലീകരിക്കാനാണെന്നാണ് മുന്നണി വ്യക്തമാക്കുന്നത്. വോട്ട് ചേര്‍ക്കല്‍ നടപടി ക്രമം പൂര്‍ത്തിയായാല്‍ ചര്‍ച്ചകള്‍ തുടങ്ങുമെന്നാണ് വിവരം. സീറ്റ് വിഭജന ചര്‍ച്ചകളും താമസിയാതെ തുടങ്ങും.

സംസ്ഥാന, ജില്ലാ തലങ്ങളില്‍ വര്‍ഗീയ സംഘടനകളുമായി ധാരണ ഉണ്ടാക്കില്ലെന്നാണ് വിവരം. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പിന്തുണയുള്ള പൊതുസ്വതന്ത്രനെ മത്സരിപ്പിക്കാനായിരുന്നു ജമാഅത്തെ ഇസ്ലാമിയുടെ നിലപാട്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യത്തിനില്ലെന്ന യുഡിഎഫ് നിലപാടും ജമാഅത്തെ ഇസ്ലാമി അംഗീകരിച്ചിട്ടുണ്ട്.

വെല്‍ഫെയര്‍ പാര്‍ട്ടിയുമായും തെരഞ്ഞെടുപ്പ് സഖ്യത്തിന് യുഡിഎഫ് സന്നദ്ധമല്ല. ജമാഅത്തെ ഇസ്ലാമി നിര്‍ദേശിക്കുന്ന സ്ഥാനാര്‍ത്ഥി മലബാറില്‍ ഏതെങ്കിലും ഒരു മണ്ഡലത്തില്‍ മത്സരിപ്പിക്കണമെന്നതാണ് നിലവിലെ ഉപാധി. കോണ്‍ഗ്രസില്‍ തന്നെ ജമാഅത്തെ ഇസ്ലാമിയ്ക്ക് താല്‍പര്യമുള്ള സ്ഥാനാര്‍ത്ഥികളെയും പരിഗണിക്കുമെന്നും കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നു.