ഫേസ്ബുക്ക് പോസ്റ്റുമായി കസ്റ്റഡി മർദനങ്ങളിൽ ആരോപണ വിധേയനായ ഡിവൈഎസ്പി ; ‘തനിക്കെതിരായ വാർത്തകൾ ആസൂത്രിതം’

ഫേസ്ബുക്ക് പോസ്റ്റുമായി കസ്റ്റഡി മർദനങ്ങളിൽ ആരോപണ വിധേയനായ ഡിവൈഎസ്പി എംആർ മധുബാബു. തനിക്കെതിരായ വാർത്തകൾ ആസൂത്രിതം. വിരോധികളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നത് ഏമാൻ. റിട്ടയർമെന്റിന് ശേഷം ഏമാന് ഇവന്റ് മാനേജ്മെന്റ് തുടങ്ങുകയാണ് പറ്റിയ പണിയെന്നും പരിഹാസം. ഓരോരുത്തരെയായി ഘട്ടംഘട്ടമായി രംഗത്തിറക്കുന്നുവെന്നും ഇനിയും അണിയറയിൽ ചിലരെ ഒരുക്കുന്നുണ്ടെന്നാണ് മധുബാബു ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.
ഓരോരുത്തരെയായി ഘട്ടംഘട്ടമായി രംഗത്തിറക്കുന്നു…ഇന്നും നാളെയുമായി രംഗത്ത് വരാൻ ഇനിയും ചിലരെ ഒരുക്കുന്നുണ്ടാകും.. എന്തായാലും കലവൂരാന്റെ പല ജില്ലകളിലുള്ള വിരോധികളെ കണ്ടെത്തി ഒരു കുടക്കീഴിലെത്തിയ്ക്കുന്ന കോർഡിനേറ്റർ ഏമാന് റിട്ടയർമെന്റിന് ശേഷം ഇവന്റ്-മാനേജ്‌മെന്റ് ബിസിനസ് തുടങ്ങുകയാണ് പറ്റിയ പണി”… എന്നാണ് എംആർ മധുബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
അതേസമയം ഡിവൈഎസ്പി മധു ബാബുവിനെതിരെ ആരോപണങ്ങളും പരാതികളും നിലനിൽക്കെ മധു ബാബുവിനെ എസ്പിയാക്കി സ്ഥാനക്കയറ്റം നൽകാൻ നീക്കം. എസ്.എഫ്.ഐ മുൻ നേതാവിനെ കസ്റ്റഡിയിൽ മർദിച്ച സംഭവത്തിൽ ഗുരുതര പരാമർശങ്ങളുള്ള ആഭ്യന്തര അന്വേഷണ റിപ്പോർട്ടിൽ ഒരു നടപടിയും എടുത്തില്ല. അതേസമയം മധു ബാബുവിനെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്തെത്തി.
പത്തനംതിട്ടയിലെ എസ്.എഫ്.ഐ മുൻ നേതാവിനെ കസ്റ്റഡിയിൽ മർദിച്ചതിൽ മധു ബാബുവിനെതിരെ ഗുരുതര പരാമർശങ്ങളുള്ള ആഭ്യന്തര അന്വേഷണ റിപ്പോർട്ടാണ് ഒരു നടപടിയും എടുക്കാതെ പോലീസ് ആസ്ഥാനത്ത് പൂഴ്ത്തിയത്. മധുബാബു സ്ഥിരമായി കസ്റ്റഡി മർദനം നടത്തുന്ന ഉദ്യോഗസ്ഥനെന്നാണ് മുൻ എസ് പി ഹരിശങ്കറിന്റെ റിപ്പോർട്ട്. ക്രമസമാധാന ചുമതലയിൽ നിന്ന് മധുബാബുവിനെ മാറ്റിനിർത്തണമെന്നും റിപ്പോർട്ടിൽ ശിപാർശയുണ്ട്. പൊലീസ് ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥനാണ് മധു ബാബുവിനെ സംരക്ഷിച്ചത് എന്ന് ആരോപണമുണ്ട്.
മധുബാബുവിനെതിരെ പരാതിയുമായി തൊടുപുഴ സ്വദേശി മുരളീധരൻ രംഗത്തെത്തി. തൊടുപുഴ ഡിവൈഎസ്പി ആയിരിക്കെ ക്രൂരമായി മർദിച്ചുവെന്നാണ് പരാതി. മുരളീധരനെ മധു ബാബു തെറിവിളിക്കുന്നതും മർദിക്കുന്നതിന്റെയും ശബ്ദരേഖ പുറത്തായി. തെളിവുകൾ മുരളീധരൻ ഹൈക്കോടതിയിൽ ഹാജരാക്കി. പരാതി നൽകിയിട്ടും ഇടപെടൽ ഉണ്ടായില്ലെന്നും കേസ് ഒത്തുതീർക്കാൻ ശ്രമം നടന്നെന്നും മുരളീധരൻ ആരോപിച്ചു.