ഉടുപ്പിടാത്ത സിനിമ താരങ്ങളെ ഉദ്ഘാടനം ചടങ്ങുകളില്‍ കൊണ്ടുവരുന്നത് പുതിയ സംസ്‌കാരം; എംഎല്‍എ യു. പ്രതിഭ

സദാചാര പ്രസംഗവുമായി കായംകുളം എംഎല്‍എ യു പ്രതിഭ. നാട്ടിലെ കട ഉദ്ഘാടനങ്ങള്‍ക്ക് ഉടുപ്പിടാത്ത സിനിമ താരങ്ങളെയാണ് കൊണ്ടുവരുന്നതെന്നും നമ്മുടെ സമൂഹത്തിന് സിനിമക്കാരോട് ഒരു തരം ഭ്രാന്താണെന്നും എംഎല്‍എ പറഞ്ഞു.കായംകുളത്ത് കഴിഞ്ഞ ബുധനാഴ്ച നടന്ന എരുവ നളന്ദ കലാസാംസ്‌കാരിക ഗ്രന്ഥശാലയുടെ 34 -ാം വാര്‍ഷികാഘോഷ യോഗത്തിലാണ് എംഎല്‍എയുടെ വിവാദ പരാമര്‍ശം.

ഉടുപ്പിടാത്ത സിനിമാതാരങ്ങളെ ഉദ്ഘാടനത്തിനു കൊണ്ടുവരുന്നത് ഒരു പുതിയ സംസ്‌കാരമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇത്രയ്ക്ക് വായിനോക്കികള്‍ ആണോ കേരളത്തിലെ മനുഷ്യര്‍. ഉടുപ്പിടാത്ത സിനിമ താരങ്ങള്‍ വന്നാല്‍ എല്ലാരും അങ്ങോട്ട് ഇടിച്ചു കേറും. അത്തരം രീതികള്‍ മാറ്റണം. നമ്മള്‍ നമ്മുടെ അഭിപ്രായങ്ങള്‍ പറയണം.തുണി ഉടുത്ത് വന്നാല്‍ മതി എന്ന് അവരോട് പറയണം. ഇനി സദാചാരം എന്ന് പറഞ്ഞ് എന്റെ നേരെ വരരുതെന്നും യു പ്രതിഭ എം എം എ പറഞ്ഞു.

മാന്യമായ രീതിയില്‍ വസ്ത്രധാരണം നടത്തുന്ന എന്നത് പ്രധാനപ്പെട്ട കാര്യമാണ്. തുണി ഉടുക്കാനും ഉടുക്കാതിരിക്കാനും സ്വാതന്ത്ര്യമുള്ള നാട്ടിലാണ് നമ്മള്‍ ജീവിക്കുന്നത്. ദിഗംബരന്മാരായി നടക്കാന്‍ ഒരാള്‍ തീരുമാനിച്ചാല്‍ ചോദ്യം ചെയ്യേണ്ട അവകാശമൊന്നും നമുക്കില്ല. പക്ഷെ നമ്മള്‍ ചിന്തിക്കേണ്ട ഒരു കാര്യമുണ്ട് നമ്മള്‍ കൊടുക്കുന്നതാണ് നമ്മുടെ ചുറ്റിനും കണ്ടുകൊണ്ടിരിക്കുന്നത്. സ്വന്തം മക്കളെ ശരിയായ പാതയില്‍ കൊണ്ടുപോകാന്‍ മാതാപിതാക്കള്‍ സമയം കണ്ടെത്തണമെന്നും യു പ്രതിഭ എംഎല്‍എ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, പ്രസംഗത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന പരിപാടിയെക്കുറിച്ചും എംഎല്‍എ പരാമര്‍ശിച്ചു. കേരളത്തില്‍ വൈകുന്നേരം നടത്തുന്ന ഒരു ഒളിഞ്ഞുനോട്ട പരിപാടിയുണ്ട്. അവരുടെ വസ്ത്രം ഇറുകിയതാണോ എന്ന് കമന്റ് ചെയ്യുക. അനശ്വരനടനാണ് ഈ പരിപാടി ചെയ്യുന്നത്. ജനാധിപത്യത്തില്‍ വരേണ്ടത് താര രാജാക്കന്മാര്‍ അല്ല. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പച്ച മനുഷ്യരാണ്. സിനിമയില്‍ കാണുന്നതൊക്കെ അനുകരിക്കുന്ന വൃത്തികെട്ട ശീലം പലപ്പോഴും സമൂഹത്തില്‍ കണ്ടുവരുന്നുണ്ട്. അതിനെതിരെ നമ്മള്‍ ആഞ്ഞടിക്കണമെന്നും യു പ്രതിഭ പറഞ്ഞു.