ബിഹാര്‍ തെരഞ്ഞെടുപ്പ്; ആദ്യഘട്ട നാമനിര്‍ദേശ സമര്‍പ്പണം ഇന്ന് ആരംഭിച്ചു

ബിഹാറില്‍ ആദ്യഘട്ട നാമനിര്‍ദേശ സമര്‍പ്പണം ഇന്ന് ആരംഭിച്ചു. 18 ജില്ലകളിലായി ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന 121 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പണമാണ് ഇന്ന് മുതല്‍ ആരംഭിച്ചത്. നിരവധി സ്വാതന്ത്ര സ്ഥാനാര്‍ഥികള്‍ ആദ്യദിനം തന്നെ പത്രിക സമര്‍പ്പിക്കുമ്പോള്‍ പ്രധാന മുന്നണികളായ മഹാസഖ്യത്തിലും എന്‍ഡിഎ യിലും സീറ്റ് ധാരണ ഇതുവരെ പൂര്‍ത്തിയായിട്ടില്ല.

35 സീറ്റുകള്‍ എങ്കിലും ലഭിക്കാതെ വഴങ്ങില്ലെന്ന് വ്യക്തമാക്കിയ ചിരാഗ് പ്രസ്വാനെ അനുനയിപ്പിക്കാന്‍ ബിജെപി നേതൃത്വം ശ്രമങ്ങള്‍ തുടരുകയാണ്. മഹാസഖ്യത്തില്‍ കോണ്‍ഗ്രസ്സുമായുള്ള സീറ്റ് ധാരണ പൂര്‍ത്തിയായിട്ടില്ല.എല്ലാ വീട്ടിലും സര്‍ക്കാര്‍ ജോലി എത്തിക്കും എന്ന് തേജസ് യാദവിന്റെ പ്രഖ്യാപനത്തിനെതിരെ ബിജെപി രംഗത്ത് വന്നു. അപ്രായോഗികമാണ് പ്രഖ്യാപനം എന്നാണ് പ്രതികരണം.

അതേസമയം, തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജെഡിയുവിന് തിരിച്ചടിയായി.രണ്ട് തവണ പൂര്‍ണിയയില്‍ നിന്ന് എംപിയായ സന്തോഷ് കുശ്വാഹ, ബങ്ക ജെഡിയു എംപി ഗിര്‍ധാരി യാദവിന്റെ മകന്‍ ചാണക്യ പ്രകാശ് രഞ്ജന്‍, മുന്‍ ജഹാനാബാദ് എംപി ജഗദീഷ് ശര്‍മ്മയുടെ മകന്‍ രാഹുല്‍ ശര്‍മ്മ എന്നിവര്‍ ഉടന്‍ ആര്‍ജെഡിയിലെത്തും. തിരഞ്ഞെടുപ്പിനായി വോട്ടര്‍ ഐഡി കൂടാതെ മറ്റ് 12 രേഖകള്‍ കൂടി പരിഗണിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. എല്ലാ പുതിയ വോട്ടര്‍മാര്‍ക്കും 15 ദിവസത്തിനകം വോട്ടര്‍ ഐഡി ലഭ്യമാക്കണമെന്നും നിര്‍ദേശമുണ്ട്.