മോദി നയങ്ങളില്‍ പ്രതിഷേധിച്ച് രാജി; മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ കോണ്‍ഗ്രസിലേക്ക്

കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരെ പ്രതിഷേധിച്ച് സിവില്‍ സര്‍വീസില്‍ നിന്നു രാജിവച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥനായ കണ്ണന്‍ ഗോപിനാഥന്‍ കോണ്‍ഗ്രസില്‍ ചേരും. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ നിന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അദ്ദേഹത്തിന് പാര്‍ട്ടി അംഗത്വം നല്‍കും

കേന്ദ്രസര്‍ക്കാര്‍ നയങ്ങളോട് അതിശക്തമായ വിയോജിപ്പുകള്‍ പ്രകടിപ്പിച്ചിരുന്ന കണ്ണന്‍ ഗോപിനാഥന്‍, ജമ്മു കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ പ്രതിഷേധിച്ചാണ് സിവില്‍ സര്‍വീസില്‍നിന്നു രാജിവച്ചത്. പൗരത്വ പ്രതിഷേധവുമായി ബന്ധപ്പെട്ട് നേരത്തേ മുംബൈയില്‍ വച്ചും ആഗ്രയില്‍ വച്ചും അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികളിലും കണ്ണന്‍ ഗോപിനാഥന്‍ പങ്കെടുത്തിരുന്നു.

കോട്ടയം ജില്ലയിലെ പുതുപ്പള്ളി സ്വദശിയും 2012 ബാച്ചിലെ ഉദ്യോഗസ്ഥനുമായ കണ്ണന്‍ ഗോപിനാഥന്‍ ദാദ്ര നഗര്‍ ഹവേലിയിലെ കലക്ടറായിരുന്നു. ‘എനിക്കെന്റെ അഭിപ്രായ സ്വാതന്ത്ര്യം തിരികെ വേണം. അര ദിവസമെങ്കില്‍ അത്രയെങ്കിലും ഞാനായി ജീവിക്കണം. 2019ല്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ഒരു സംസ്ഥാനത്ത് മുഴുവന്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചപ്പോള്‍, ഒരു ജനതയുടെ മുഴുവന്‍ മൗലികാവകാശങ്ങള്‍ പോലും ലംഘിക്കപ്പെട്ടപ്പോള്‍ നിങ്ങള്‍ എന്തു ചെയ്യുകയായിരുന്നു എന്ന് നാളെ എന്നോട് ചോദിച്ചാല്‍, ഞാനെന്റെ ജോലി രാജിവച്ചു എന്നെങ്കിലും മറുപടി നല്‍കാന്‍ എനിക്ക് സാധിക്കണം,’ ഇതായിരുന്നു രാജിക്ക് ശേഷമുള്ള കണ്ണന്‍ ഗോപിനാഥന്റെ പ്രതികരണം.