സജിതയെ വെട്ടിക്കൊന്ന കേസ്; പ്രതി ചെന്താമരയുടെ വിധി ഇന്ന്

പാലക്കാട്: നെന്മാറയില്‍ സജിതയെ വെട്ടിക്കൊന്ന കേസില്‍ പ്രതി ചെന്താമരയുടെ വിധി ഇന്ന്. ജില്ലാ അഡീഷണല്‍ കോടതിയാണ് വിധി പറയുന്നത്. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയതിന് ശേഷം ചെന്താമര സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയിരുന്നു. എന്നാല്‍ കേസിലെ സാക്ഷി നാടുവിട്ടു.

ചെന്താമരയെ ഭയന്നാണ് പ്രധാന സാക്ഷിയായ പോത്തുണ്ടി സ്വദേശി പുഷ്പ തമിഴ്‌നാട്ടിലേക്ക് നാടുവിട്ടത്. സജിതയുടെ വീട്ടില്‍ നിന്ന് കൊലയ്ക്ക് ശേഷം ചെന്താമര വരുന്നത് പുഷ്പ കണ്ടിരുന്നു. പുഷ്പയെ കൊല്ലുമെന്ന് ചെന്താമര പലവട്ടം ഭീഷണി മുഴക്കിയിരുന്നു.

2019ലാണ് ചെന്താമര സജിതയെ കൊലപ്പെടുത്തുന്നത്. തന്റെ ഭാര്യ പിണങ്ങിപ്പോകാന്‍ കാരണം അയല്‍വാസികളായ സജിതയും പുഷ്പയുമാണെന്നായിരുന്നു ചെന്താമരയുടെ വിശ്വാസം. ഇരുവരും കൂടോത്രം നടത്തിയതാണ് ഭാര്യ തന്നില്‍ നിന്ന് അകലാന്‍ കാരണമെന്നും ഇയാള്‍ വിശ്വസിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു സജിതയെ ചെന്താമര കൊലപ്പെടുത്തിയത്. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയായിരുന്നു ഈ വര്‍ഷം ജനുവരി 27ന് സുധാകരനേയും ലക്ഷ്മിയേയും ചെന്താമര കൊലപ്പെടുത്തിയത്.