ശബരിമല സ്വര്‍ണക്കൊള്ള വിവാദം: അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ. സുനില്‍ കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു

ശബരിമല സ്വര്‍ണ്ണ കൊള്ള വിവാദത്തില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ സുനില്‍ കുമാറിന് സസ്‌പെന്‍ഷന്‍. ഇന്ന് ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗത്തിലാണ് തീരുമാനം എടുത്തത്. പ്രതി പട്ടികയില്‍ സുനില്‍ കുമാറിന്റെ പേരുകൂടെ വന്നതോടെയാണ് നടപടി. നേരത്തെ പുറത്ത് വന്ന ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ട് അടക്കം ഇന്നത്തെ യോഗം ചര്‍ച്ച ചെയ്തു. സുനില്‍ കുമാറിന്റെ ഭാ?ഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു.

പ്രതിപട്ടികയില്‍ ഉള്‍പ്പെടുന്നവരില്‍ രണ്ട് പേരാണ് ഇപ്പോഴും സര്‍വീസില്‍ തുടരുന്നത്. നേരത്തെ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ സുനില്‍ കുമാറിനെയും സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെങ്കില്‍ വിശദമായ ചര്‍ച്ച വേണമെന്നാണ് ദേവസ്വം ബോര്‍ഡ് യോഗം വിലയിരുത്തിയിരിക്കുന്നത്.

വിരമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ വിരമിക്കല്‍ ആനുകൂല്യം തിരിച്ചുപിടിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കണമെങ്കില്‍ കോടതി ഇവരെ കുറ്റക്കാരെന്ന് കണ്ടെത്തണം. ഇതിന് ശേഷം ബാക്കിയുള്ളവരുടെ കാര്യത്തില്‍ തുടര്‍നടപടികള്‍ ഉണ്ടാകും. അതേസമയം കേസ് അന്വേഷിക്കുന്ന എസ്‌ഐടി സംഘം ദേവസ്വം ആസ്ഥാനത്ത് എത്തി. ഔദ്യോഗികമായി അന്വേഷണം ആരംഭിച്ച സാഹചര്യത്തിലാണ് നീക്കം. ബോര്‍ഡ് യോഗത്തിനിടെയാണ് ഉദ്യോഗസ്ഥര്‍ എത്തിയത്.