അനന്തു അജിയുടെ ആത്മഹത്യ; നിയമോപദേശം തേടിയശേഷം തുടർ നടപടി: പൊലീസ്

അനന്തു അജിയുടെ ആത്മഹത്യയിൽ നിയമോപദേശം തേടിയശേഷം തുടർ നടപടിയെന്ന് തമ്പാനൂർ പൊലീസ്. വിഡിയോ ദൃശ്യങ്ങൾ അനന്തുവിന്റെ ഫോണിൽ നിന്ന് അന്വേഷണസംഘം നേരത്തെ ശേഖരിച്ചു. ‘എൻ എം’ നിതീഷ് മുരളീധരനാണെന്ന് പൊലീസിന് കഴിഞ്ഞ ദിവസം തന്നെ വിവരം ലഭിച്ചിരുന്നു. ആരോപണ വിധേയനായ നിതീഷ് മുരളീധരനെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
നിലവിൽ അസ്വഭാവിക മരണത്തിന് കേസെടുത്താണ് പൊലീസ് അന്വേഷണം.
ആർഎസ്എസിനെതിരെ കുറിപ്പ് എഴുതി വെച്ച് ആത്മഹത്യ ചെയ്ത അനന്തു അജിയുടെ ഇൻസ്റ്റഗ്രാം വിഡിയോ പുറത്തുവന്നിരുന്നു. ആർഎസ്എസ് ശാഖയിൽ കുട്ടിക്കാലത്ത് ലൈംഗിക പീഡനം നേരിട്ടുവെന്ന് വിഡിയോയിൽ പറയുന്നു. നിതീഷ് മുരളീധരനാണ് തന്നെ പീഡിപ്പിച്ചതെന്നും ഇതാണ് തന്റെ മാനസിക പ്രശ്നങ്ങൾക്ക് കാരണമെന്നും അനന്തു പറയുന്നു.
താനൊരു ലൈംഗികാതിക്രമ ഇരയാണെന്ന് വിഡിയോയിൽ പറയുന്നു. പീഡിപ്പിച്ചയാൾ കല്യാണം കഴിച്ച് സുഖമായി ജീവിക്കുന്നുവെന്നും വിഡിയോയിൽ പറയുന്നു. ഇൻസ്റ്റഗ്രാമിൽ ഷെഡ്യൾ ചെയ്ത വീഡിയോയാണ് പുറത്തുവന്നത്.
ആർ.എസ്.എസ് ശാഖയിൽ നിരന്തരം ലൈംഗിക പീഡനത്തിനിരയായതായി സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ട ശേഷമാണ് കോട്ടയം കാഞ്ഞിരപ്പള്ളി എലിക്കുളം സ്വദേശിയായ 24കാരൻ തിരുവനന്തപുരത്തെ ലോഡ്ജിൽ വ്യാഴാഴ്ച വൈകീട്ട് തൂങ്ങിമരിച്ചത്. ഐ.ടി പ്രഫഷനലാണ് മരിച്ച യുവാവ്. ഇയാളുടെ ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് ആർ.എസ്.എസിനും ചില നേതാക്കൾക്കുമെതിരെ ഗുരുതര ആരോപണമുള്ളത്.
ഇത് തന്‍റെ മരണ മൊഴിയാണ് എന്ന് സൂചിപ്പിക്കുന്ന കുറിപ്പിൽ നാല് വയസ്സുള്ളപ്പോൾ ശാഖയിൽവെച്ച് ആർ.എസ്.എസ് പ്രവർത്തകൻ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ആർ.എസ്.എസിലെ പലരിൽനിന്നും ലൈംഗിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഇത് തന്നെ വിഷാദരോഗത്തിന് അടിമായാക്കിയെന്നും യുവാവ് പറയുന്നു. ലൈംഗിക പീഡനം മാത്രമല്ല, ക്രൂരമായ ആക്രമണത്തിനും ഇരയായി. അവരുടെ ദണ്ഡ് ഉപയോഗിച്ച് തന്നെ തല്ലിയിട്ടുണ്ട്. ഇതിൽ നിന്ന് പുറത്തുവന്നത് കൊണ്ടാണ് തനിക്കിത് പറയാൻ പറ്റിയത്. ഇത്രയും വെറുപ്പുള്ള ഒരു സംഘടനയില്ലെന്നും കുറിപ്പിലുണ്ട്. പീഡനം നടത്തിയ ആളെക്കുറിച്ച് ‘എൻ.എം’ എന്ന ചുരുക്കപ്പേരാണ് പോസ്റ്റിലുള്ളത്. ഇയാൾ ആരാണെന്നത് സംബന്ധിച്ച സൂചന കുടുംബത്തിന്‍റെ മൊഴികളിൽനിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ, വീട്ടുകാര്‍ പരാതി നല്‍കിയിട്ടില്ല. അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസും ഡി.വൈ.എഫ്.ഐയും കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയിട്ടുണ്ട്.