എസ്‌ഐആര്‍: അഞ്ച് സംസ്ഥാനങ്ങളിലെ കരട് വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക തീവ്ര പുനഃപരിശോധനയില്‍ ( എസ്‌ഐആര്‍ ) അഞ്ച് സംസ്ഥാനങ്ങളിലെ കരട് വോട്ടര്‍ പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പ്രസിദ്ധീകരിക്കും. പഞ്ചിമബംഗാള്‍, രാജസ്ഥാന്‍, ഗോവ, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ എസ്‌ഐആര്‍ കരട് പട്ടികയാണ് പുറത്തിറക്കുന്നത്. കരട് പട്ടികയില്‍ നിന്നും ബംഗാളില്‍ 58 ലക്ഷം പേര്‍ പുറത്തായതായാണ് സൂചന.

ബംഗാളില്‍ ആകെ 58,20,897 ലക്ഷത്തിലധികം (മൊത്തം വോട്ടര്‍മാരുടെ 7.6%) പേരുകള്‍ നീക്കം ചെയ്യപ്പെടുമെന്നാണ് റിപ്പോർട്ട്. 31,39,815 ലേറെ പേര്‍ ഹിയറിങ്ങിനായി ഹാജരാകേണ്ടി വരും. ഏതാണ്ട് 13. 74 ലക്ഷം പേരുകള്‍ ( സ്ഥലത്തില്ലാത്തവര്‍, മരിച്ചവര്‍, ഇരട്ട വോട്ടര്‍മാര്‍ ) എന്നിങ്ങനെ വോട്ടര്‍ പട്ടികയില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്.

ഗോവയില്‍ 8.5 ശതമാനവും രാജസ്ഥാനില്‍ 8 ശതമാനം പേരുകളും നീക്കം ചെയ്തുവെന്നാണ് സൂചന. ഏറ്റവും കുറവ് പേരുകള്‍ നീക്കം ചെയ്തിട്ടുള്ളത് ലക്ഷദ്വീപിലാണ്. 2.5 ശതമാനം പേരുകള്‍ മാത്രമാണ് ലക്ഷദ്വീപില്‍ നിന്നും നീക്കം ചെയ്തിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ നീട്ടിവെച്ചിട്ടുണ്ട്. ഡിസംബര്‍ നാലിനാണ് എസ്‌ഐആര്‍ നടപടികള്‍ ആരംഭിച്ചത്. ഡിസംബര്‍ 11 വരെ പ്രക്രിയ തുടര്‍ന്നു. ഡിസംബര്‍ 16 ന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിരുന്നത്. കരട് പട്ടികയില്‍ എതിര്‍പ്പുള്ളവര്‍ക്ക് 2026 ജനുവരി 17 വരെ അപേക്ഷിക്കാം. ഹിയറിങ് പൂര്‍ത്തിയാക്കി അന്തിമ വോട്ടര്‍ പട്ടിക ഫെബ്രുവരിയില്‍ പ്രസിദ്ധീകരിക്കും.