രാഹുല്‍ ഗാന്ധിയുടെ അംഗത്വം റദ്ദാക്കണം; ബിജെപി അംഗം നിഷികാന്ത് ദുബെ

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത ആരോപണവുമായി ബിജെപി അംഗം നിഷികാന്ത് ദുബെ. രാഹുല്‍ ഗാന്ധിക്ക് സോറോസ് ഫൗണ്ടേഷന്‍, യുഎസ്എഐഡി, ഫോര്‍ഡ് ഫൗണ്ടേഷന്‍ തുടങ്ങിയ ഇന്ത്യ വിരുദ്ധ ശക്തികളുമായി ബന്ധമുണ്ടെന്നാണ് ആരോപണം. തിരഞ്ഞെടുപ്പ് കമ്മീഷനും സ്പീക്കറും അടക്കമുള്ള ഭരണഘടന സ്ഥാപനങ്ങള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും രാഹുല്‍ ഗാന്ധിയുടെ അംഗത്വം റദ്ദാക്കണമെന്നും, തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കണമെന്നും നിഷികാന്ത് ദുബെ ലോക്‌സഭയിലെ ശൂന്യവേളയില്‍ ആവശ്യപ്പെട്ടു

രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന വിഷയം ഉന്നയിച്ച് രാഹുല്‍ ഗാന്ധിക്കെതിരെ ഇന്ന് ലോക്സഭയില്‍ ഞാന്‍ ഒരു പ്രമേയം അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ അംഗത്വം റദ്ദാക്കണമെന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അദ്ദേഹത്തെ ആജീവനാന്തകാലം വിലക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു – ദുബെ വ്യക്തമാക്കി.

പ്രസിദ്ധീകരിക്കാത്ത ഒരു പുസ്തകത്തിന്റെ പേരില്‍ ജനറല്‍ എം എം നര്‍വണേയുടെ പേര് വലിച്ചിഴച്ച് ഇന്ത്യന്‍ സൈന്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ രാഹുല്‍ ഗാന്ധി ശ്രമിച്ചെന്ന് അദ്ദേഹം ആരോപിച്ചു. വന്‍കിട ബിസിനസുകാരുമായുള്ള അവരുടെ ബന്ധം മൂലം, നമ്മുടെ ബാങ്കിംഗ് സംവിധാനം തകര്‍ന്നുവെന്ന് ചിത്രീകരിക്കാന്‍ ശ്രമിച്ച് രാഹുല്‍ ഗാന്ധി ഇന്ത്യന്‍ കോര്‍പ്പറേറ്റുകളെയും ബാങ്കിംഗ് മേഖലയെയും കുറിച്ച് വികലമായ ഒരു ചിത്രം വരച്ചുകാണിച്ചുവെന്ന് ബിജെപി എംപി വിമര്‍ശിച്ചു. സോറോസ് ഫൗണ്ടേഷന്‍ പോലുള്ള വിദേശ സ്ഥാപനങ്ങളുടെ സ്വാധീനത്തിലാണ് രാഹുല്‍ ഗാന്ധി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.